ന്യൂഡൽഹി: ജൂൺ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിൽ മുറുമുറുപ്പ്. പുറത്തു നിന്നുള്ളവർക്ക് സീറ്റു നൽകിയതിന്റെ പേരിൽ രാജസ്ഥാൻ, കർണാടക, മഹാരാഷ്‌ട്ര നേതാക്കളാണ് അതൃപ്‌തി പരസ്യമാക്കിയത്. ജി 23 ഗ്രൂപ്പിലെ പ്രമുഖൻമാരായ ഗുലാം നബി ആസാദിനെയും ആനന്ദ് ശർമ്മയെയും തഴഞ്ഞപ്പോൾ, മുകുകൾ വാസ്‌നിക്കിന് സീറ്റു നൽകിയതും ശ്രദ്ധേയമായി.
അജയ് മാക്കൻ(ഹരിയാന), രാജീവ് ശുക്‌ള, രഞ്ജീത് രഞ്ജൻ(ഛത്തീസ്ഗഡ്), ജയ്‌റാം രമേശ്(കർണാടക), വിവേക് ടാക്ക(മധ്യപ്രദേശ്), ഇമ്രാൻ പ്രതാപ് ഗാർഹി(മഹാരാഷ്‌ട്ര), രൺദീപ് സുർജെവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി(രാജസ്ഥാൻ), പി.ചിദംബരം(തമിഴ്നാട്) എന്നിവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. ഇതിൽ ചിദംബരം ഒഴികെ മറ്റാരും അതാത് സംസ്ഥാനത്തു നിന്നുള്ളവരല്ല. യു.പിയിൽ നിന്നുള്ള നേതാവും ന്യൂനപക്ഷ വിഭാഗ മേധാവിയുമായ ഇമ്രാൻ പ്രതാപ് ഗാർഹി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നോമിനിയായാണ് മഹാരാഷ്‌ട്ര സീറ്റിൽ സ്ഥാനാർത്ഥിയായത്. പുറത്തു നിന്നുള്ളവർക്ക് അവസരം നൽകിയതിലൂടെ തങ്ങൾക്ക് ലഭിക്കേണ്ട അവസരം നഷ്‌ടമായെന്ന് മുൻ ചലച്ചിത്രതാരവും മഹാരാഷ്‌ട്രയിലെ വനിതാ നേതാവുമായ നഗ്‌മ പ്രതികരിച്ചു. 18 വർഷമായി താൻ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
തന്റെ പ്രയത്നം പോരാത്തതു കൊണ്ടാവും പുറത്തു നിന്നുള്ളവരെ പരിഗണിച്ചതെന്ന് രാജസ്ഥാനിൽ നിന്നുള്ള യുവ നേതാവ് പവൻ ഖേര ട്വീറ്റു ചെയ്‌തു. ട്വീറ്റ് ഏറ്റെടുത്ത് ബി.ജെ.പി കോൺഗ്രസിനെ കളിയാക്കാൻ തുടങ്ങിയതോടെ, തന്നെ വലുതാക്കിയത് പാർട്ടിയാണെന്ന് വിശദീകരിച്ച് ഖേര മയപ്പെട്ടു. നേതൃത്വത്തെ വിമർശിച്ച് രാജസ്ഥാനിലെ മറ്റൊരു നേതാവ് സന്ന്യാം ലോധയും രംഗത്തു വന്നു.കർണാടകയിൽ നിന്ന് സീറ്റു മോഹിച്ച മുദ്ദ ഹനുമേ ഗൗഡ, ബി.എൽ. ശങ്കർ, വി. ആർ. സുദർശൻ തുടങ്ങിയ നേതാക്കളുടെ അനുയായികൾ ജയ്‌റാം രമേശിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ രംഗത്തുണ്ട്.ജി 23 ഗ്രൂപ്പിലെ പ്രമുഖരായ ഗുലാം നബി ആസാദിനെ മധ്യപ്രദേശിലും ആനന്ദ് ശർമ്മയെ രാജസ്ഥാനിലും നിന്ന് രാജ്യസഭയിലേക്ക് അയയ്‌ക്കുമെന്ന് സൂചനയുണ്ടായിരുന്നു.
രാജ്യസഭയുടെ യഥാർത്ഥ ലക്ഷ്യം ബലികഴിക്കപ്പെട്ടെന്നും അതൊരു പാർക്കിംഗ് ഗ്രൗണ്ട് പോലെയായെന്നും മുതിർന്ന നേതാവായ മനീഷ് തിവാരി പറഞ്ഞു. രാജ്യസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെയായിരുന്നു പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിയായ മനീഷ് തിവാരിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |