ന്യൂഡൽഹി: ഹവാലാ ഇടപാടുമായി ബന്ധപ്പെട്ട് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റു ചെയ്‌തു. ഈ കേസിൽ നിലവിൽ അന്വേഷണം നേരിടുകയായിരുന്ന സത്യേന്ദ്ര ജെയിനിന്റെ 4.81 കോടി രൂപയുടെ സ്വത്ത് ഏപ്രിലിൽ ഇ.ഡി മരവിച്ചിരുന്നു. ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ നീക്കമാണ് അറസ്റ്റെന്ന് ആംആദ്‌മി പാർട്ടി ആരോപിച്ചു.
കൽക്കത്തയിലെ ഒരു സ്ഥാപനം വഴി 2015-16 കാലത്ത് സത്യേന്ദ്ര ജെയിനിന് പങ്കാളിത്തമുള്ള നാല് കമ്പനികളിലേക്ക് ഹവാലാ ഇടപാട് നടത്തിയെന്നാണ് കേസ്. ഈ ഇടപാടുവഴി ലഭിച്ച പണം ഡൽഹിയിൽ ഭൂമി വാങ്ങാനും വായ്‌പകൾ തിരിച്ചടയ്‌ക്കാനും ഉപയോഗിച്ചെന്നും ആരോപിച്ച് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം 2017ൽ സി.ബി.ഐ രജിസ്റ്റർ ചെയ്‌ത കേസിന്റെ തുടർച്ചയായാണ് എൻഫോഴ്സ്‌മെന്റ് നടപടി. 2018ലും ഇ.ഡി ജെയിനിനെ ചോദ്യം ചെയ്‌തിരുന്നു. ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള ജെയിൻ ഇന്നലെ അങ്ങോട്ട് പോകാനിരിക്കെയാണ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷം അറസ്റ്റ് ചെയ്തത്.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഇദ്ദേഹത്തിനെ അറസ്റ്റു ചെയ്യാൻ നീക്കമുണ്ടെന്ന് ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചിരുന്നു. എട്ടുവർഷമായി കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിന് പിന്നാലെയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. നിരവധി തവണ ചോദ്യം ചെയ്‌തിട്ടും ഒന്നും ലഭിച്ചില്ല. അദ്ദേഹിന് ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ചുമതല ലഭിച്ചതോടെയാണ് ഇപ്പോൾ വീണ്ടും നടപടി. വ്യാജ കേസ് ആയതിനാൽ ഉടൻ മോചിപ്പിക്കാതെ തരമില്ലെന്നും സിസോദിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |