ന്യൂഡൽഹി: പ്രഖ്യാപിതനിർമ്മാണ കാലാവധിക്ക് എട്ട് മാസം മുമ്പേ തന്നെ പൂർത്തിയാക്കിയ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് 16ന് തുറന്നുകൊടുക്കും. 2020 ഫെബ്രുവരി 29-ന് പ്രധാനമന്ത്രി തറക്കല്ലിട്ട എക്‌സ്‌പ്രസ്‌വേ 28 മാസത്തിനകമാണ് പൂർത്തിയാക്കിയത്. എക്‌സ്‌പ്രസ് വേ ഉത്തർപ്രദേശിലെ കൂടുതൽ റോഡുകളുമായി ബന്ധപ്പെടുത്തുന്നതോടെ വടക്കെ ഇന്ത്യയിൽ റോഡ് യാത്ര കൂടുതൽ സുഗമമാവും.
ഉത്തർപ്രദേശ് എക്‌സ്‌പ്രസ്‌വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി 14,850 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച നാലുവരിപ്പാതയ്‌ക്ക് 296 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഭാവിയിൽ ആറ് വരിയായി വികസിപ്പിക്കാം. യു.പിയിലെ ചിത്രകൂട് ജില്ലയിലെ ഗോണ്ട ഗ്രാമത്തിൽ ദേശീയ പാത 35ൽ തുടങ്ങുന്ന എക്‌സ്‌പ്രസ് വേ ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ് വേ വരെ നീളുന്നു. ചിത്രകൂടിന് പുറമെ ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔറയ്യ, ഇറ്റാവ എന്നീ ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്നു.
എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപമുള്ള ബന്ദ, ജലൗൺ ജില്ലകളിൽ വ്യാവസായിക ഇടനാഴി നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |