മേൽനോട്ട സമിതി രൂപീകരിക്കണമെന്നും ബ്ളൂ ബുക്ക് പരിഷ്കരിക്കണമെന്നും നിർദ്ദേശം
ന്യൂഡൽഹി: പഞ്ചാബിൽ ഫിറോസ്‌പൂരിലെ റാലിയിൽ പങ്കെടുക്കാനുള്ള പ്രധാനമന്ത്രിയുടെ യാത്രാമദ്ധ്യേ
ഗുരുതരമായ സുരക്ഷാവീഴ്ച്‌യുണ്ടായതായി സുപ്രീംകോടതി രൂപം നൽകിയ ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ സമിതി കണ്ടെത്തി. ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നതിന് സമിതിയുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. റിപ്പോർട്ടനുസരിച്ച് കേന്ദ്രസർക്കാരിന് ഉചിതമായ നടപടിയെടുക്കാമെന്നും കോടതി ഉത്തരവിട്ടു. ലായേഴ്സ് വോയ്സ് എന്ന സംഘടന സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് അന്വേഷണത്തിനായി ചീഫ് ജസ്റ്റിസ് സമിതിയെ നിയോഗിച്ചത്.
ജനുവരി അഞ്ചിന് റോഡ് മാർഗ്ഗം യാത്ര ചെയ്ത പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് വീഴ്ച് വരുത്തിയെന്നാണ് സമിതി കണ്ടെത്തിയത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ സുരക്ഷയ്ക്കായി ഒരു മേൽനോട്ട സമിതി രൂപീകരിച്ച് ബ്ലൂ ബുക്ക് പരിഷ്കരിക്കണമെന്നും ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതി ശുപാർശ ചെയ്തു.
സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ആരോപണ വിധേയരായ പൊലീസുദ്യോഗസ്ഥർക്ക് നൽകാൻ കോടതി വിസമ്മതിച്ചു. പ്രധാന മന്ത്രിയുടെ സന്ദർശനമായിട്ടും ക്രമസമാധാനം ഉറ പ്പ് വരുത്തുന്നതിൽ ഫിറോസ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ഹർമൻ ദീപ് സിംഗ് ഹാൻസ് പരാജയപ്പെട്ടു. പ്രധാനമന്ത്രിയുടെ സഞ്ചാരപാത രണ്ട് മണിക്കൂർ മുമ്പ് അറിയിച്ചിട്ടും സുരക്ഷാ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സമിതിയിൽ ദേശീയ അന്വേഷണ ഏജൻസിയിലെ ഐ.ജി, ചാണ്ഡീഗഡ് ഡി.ജി.പി, പഞ്ചാബ് പൊലീസിലെ സുരക്ഷാ ചുമതലയുള്ള ഡി.ജി.പി, പഞ്ചാബ്,ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരായിരുന്നു അംഗങ്ങൾ. ജനുവരി 5 ന് ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാൻ റോഡ് മാർഗം പോകുമ്പോൾ നരേന്ദ്രമോദിയുടെ വാഹന വ്യൂഹം ഫിറോസ്‌പൂർ - മോഗ ദേശീയ പാതയിലെ ഹുസൈൻവാലി ഫ്ലൈ ഓവറിൽ 20 മിനിട്ടോളം നിറുത്തിയിടേണ്ടി വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |