ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഭിന്നലിംഗക്കാർക്ക് സംവരണത്തിന് അർഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.ഇവർക്ക് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക സംവരണം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാർ ബാദ്ധ്യസ്ഥരാണെന്ന് ജസ്റ്റിസ് ആർ.സുരേഷ് കുമാറിന്റെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന നഴ്സിംഗ് വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ഉത്തരവ്. 2022- 2023 അദ്ധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ബേസിക്(നഴ്സിംഗ്) കോഴ്സിന് പുറപ്പെടുവിച്ച പ്രോസ്പെക്ട്സ് നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് എസ്.തമിഴ് സെൽവി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ സംസ്ഥാനത്ത് വളരെ കുറവായതിനാൽ നഴ്സിംഗ് കോഴ്സിന് പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടില്ലെന്നായിരുന്നു തമിഴ്നാട് സർക്കാരിന്റെ വാദം.ഈ വിഭാഗത്തിന് സംവരണം നൽകിയാൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമെന്ന സംസ്ഥാന സർക്കാറിന്റെ വാദം അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു.സ്പെഷ്യൽ കാറ്റഗറി സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നവർ കുറവാണെന്ന അനുമാനം സുപ്രീം കോടതി ഉത്തരവുകളുടെയും 2019ലെ ഇത് സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം ട്രാൻസ്ജെൻഡർ സംവരണം നൽകിയിരുന്നെങ്കിൽ ഹർജിക്കാരൻ ബന്ധപ്പെട്ട കോഴ്സിൽ പ്രവേശനം നേടുകയും ഉന്നത സ്ഥാനത്ത് എത്തുകയും ചെയ്യുമായിരുന്നു.സെൽവിയെ പ്രത്യേക വിഭാഗത്തിൻ കീഴിൽ(ട്രാൻസ്ജെൻഡർ വിഭാഗം) ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |