ന്യൂഡൽഹി: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഒന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി ഏഴ് മാസമായി അബോധാവസ്ഥയിലായിരുന്ന 23കാരി ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകി. ഡൽഹി എയിംസിലെ ട്രോമ കെയർ സെന്ററിലായിരുന്നു പ്രസവം.
കഴിഞ്ഞ ഏപ്രിലിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. ആ സമയം യുവതി 40 ദിവസം ഗർഭിണിയായിരുന്നു. ഡോക്ടർമാരും വീട്ടുകാരും ഏറെ ചർച്ചകൾക്ക് ശേഷം ഗർഭം അലസിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തു. ഏഴ് മാസം അബോധാവസ്ഥയിൽ തുടരുന്നതിനിടെ അഞ്ച് ന്യൂറോ സർജിക്കൽ ശസ്ത്രക്രിയയ്ക്ക് യുവതി വിധേയയായി. യുവതി വെന്റിലേറ്രറിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെങ്കിലും കണ്ണുകൾ തുറക്കുകയും ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മാത്രമാണ് ചെയ്യുന്നത്. ബോധം വീണ്ടു കിട്ടാനുള്ള സാദ്ധ്യത 10 മുതൽ 15 വരെ ശതമാനമാണെന്നും രണ്ടു വർഷം വരെ എടുത്തേക്കാമെന്നും ന്യൂറോ സർജൻ ഡോ. ദീപക് ഗുപ്ത പറഞ്ഞു.
പ്രസവവേദനയുടേതായ ചില ലക്ഷണങ്ങൾ കണ്ടതോടെ യുവതിയെ എയിംസിലേക്ക്
മാറ്റുകയായിരുന്നു. എയിംസ് ട്രോമ കെയർ സെന്ററിൽ 2.5 കിലോ ഭാരമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ ഒരു സംഘത്തിന്റെ നേതൃത്വത്തിലായിുന്നു പരിചരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |