ന്യൂഡൽഹി: ബാലറ്റ് പേപ്പറിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും ചിഹ്നത്തിന് പകരം മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പേരും വിദ്യാഭ്യാസ യോഗ്യതയും ഫോട്ടോയും പതിക്കാൻ ഇലക്ഷൻ കമ്മിഷന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാദ്ധ്യായ നൽകിയ പൊതുതാല്പര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം കേസ് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വരുന്നതെന്നും അതിന് വളരെ മുമ്പ് തന്നെ വോട്ടർമാർ തങ്ങളുടെ സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നും ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ ആർ. വെങ്കടരമണി ഹർജിയെ എതിർത്തു. രാഷ്ട്രീയത്തിലെ അഴിമതിക്കും ക്രിമിനൽവത്ക്കരണത്തിനും ഇൗ രീതി പരിഹാരമാകുമെന്നും അശ്വനി കുമാർ ഉപാദ്ധ്യായക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു.
ഹർജിക്കാരന്റെ ആവശ്യം ഉത്തരവാദപ്പെട്ട സംവിധാനം പരിഗണിക്കുമെന്ന സർക്കാരിന്റെ പ്രതികരണം രേഖപ്പെടുത്തി സുപ്രീം കോടതി ഹർജി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |