ന്യൂഡൽഹി: ആകാശത്ത് കുറച്ചു ദിവസങ്ങളായി അപൂർവ ഗ്രഹസംഗമത്തിന്റെ പ്രകാശപൂരമാണ്...ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ വ്യാഴവും ശുക്രനും പിന്നെ ചന്ദ്രനും അടുത്തടുത്ത് വന്നതിന്റെ തിളക്കം.
വ്യാഴവും ശുക്രനും തൊട്ടടുത്തെത്തിയ അപൂർവ ആകാശക്കാഴ്ചയ്‌ക്ക് ഇന്നലെ ലോകം സാക്ഷിയായി. ഇന്നലെയും ഇന്നുമായി ശുക്രൻ-വ്യാഴം സമാഗമം സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചിരുന്നത്. രണ്ട് ഗ്രഹങ്ങളും നഗ്നനേത്രങ്ങൾക്ക് കാണാനായി. ഗ്രഹങ്ങൾ തമ്മിൽ 400 മൈൽ അകലമുണ്ടെങ്കിലും നാം നോക്കുമ്പോൾ ചെറു വിരലിന്റെ വീതിയേക്കാൾ ചെറുതായിരിക്കും അകലം. കാലാവസ്ഥ അനുകൂലമെങ്കിൽ വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെയും കാണാം. ശുക്രനും വ്യാഴവും ചന്ദ്രന്റെ അടുത്ത് പ്രകാശിക്കുന്ന ദൃശ്യങ്ങൾ ബുധനാഴ്ച മുതൽ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരിയിൽ മൊത്തം ചന്ദ്രനുമായി നേർരേഖയിലായിരുന്ന വ്യാഴവും ശുക്രനും പരസ്പരം അടുക്കുകയായിരുന്നു.
സമാഗമം അഞ്ച് മണിമുതൽ
ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിയോടെ വ്യാഴത്തിനടുത്തേക്ക് ശുക്രൻ നീങ്ങിത്തുടങ്ങും. സൂര്യാസ്തമയത്തിന് ശേഷം ഇവ അടുത്തടുത്ത് തിളങ്ങി നിൽക്കും. ഇന്നും ഇത് ദൃശ്യമായേക്കാം. ഗ്രഹങ്ങൾ ഏകദേശം ഒരേ പ്രതലത്തിലാണ് ഭ്രമണം ചെയ്യുന്നത്. ഭ്രമണം ചെയ്തുവരുമ്പോൾ ഇവ അടുത്തടുത്ത് വരും. നാളെ മുതൽ രണ്ട് ഗ്രഹങ്ങളും അകന്നകന്നു പോവും
ചന്ദ്രൻ ഭൂമിയുടെയും ശുക്രന്റെയും ഇടയിലൂടെ കടന്നു പോകുന്ന ആകാശക്കാഴ്ചയും ഈ മാസം ഉണ്ടാകും. മാർച്ച് 5ന് 98ശതമാനവും തിളങ്ങുന്ന അപൂർണ ചന്ദ്രൻ (ഗിബ്ബസ് മൂൺ ) ലിയോ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള റെഗുലസ് എന്ന കുള്ളൻ നക്ഷത്രത്തിന് സമീപം ദൃശ്യമാകും. റെഗുലസ് നക്ഷത്രത്തെ ചുറ്റുന്ന വാൽ നക്ഷത്രം ഡെനെബോളയെയും ഈ സമയം കാണാൻ കഴിഞ്ഞേക്കും. സെക്കൻഡിൽ 143 മൈൽ വേഗതയിലാണ് റെഗുലസ് നക്ഷത്രം കറങ്ങുന്നത്. സൂര്യനേക്കാൾ ഇരുപത് മടങ്ങ് വേഗത. ഉഗ്ര താപത്തോടെ ജ്വലിക്കുന്നതിനാൽ തിളക്കം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. മാത്രമല്ല ഭൂമിയിൽ നിന്ന് 77 പ്രകാശവർഷം മാത്രമാണ് ഇതിന്റെ അകലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |