ഭക്ഷണമില്ല, തണുപ്പിൽ വിറച്ച് രണ്ട് ദിവസം; എന്നിട്ടും തളർന്നില്ല, ഏഴുവയസുകാരൻ​ ജീവൻ നിലനിർത്തിയത് മഞ്ഞുകട്ട കഴിച്ച്

Monday 11 May 2026 10:51 PM IST

മിഷിഗൺ: കൊടുംകാട്ടിൽ ഒറ്റപ്പെട്ടുപോയ എട്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വന്യമൃഗങ്ങളും കഠിനമായ മഞ്ഞുവീഴ്ചയുമുള്ള മിഷിഗണിലെ പോർക്കുപൈൻ മൗണ്ടൻ സ്റ്റേറ്റ് പാർക്കിൽ കാണാതായ നാന്റെ നീമി എന്ന കുട്ടിയാണ് തന്റെ മനോധൈര്യം കൊണ്ട് അതിജീവിച്ചത്. കഴിഞ്ഞയാഴ്ച കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു നാന്റെ. കാട്ടിൽ ക്യാമ്പ് ചെയ്യുന്നതിനിടെ വിറക് ശേഖരിക്കാനായി പോയ കുട്ടി വഴിതെറ്റി ഉൾക്കാട്ടിലേക്ക് പോവുകയായിരുന്നു. 40 ചതുരശ്ര മൈൽ വിസ്തൃതിയുള്ള, കുത്തനെ കിടക്കുന്ന കുന്നുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം മിഷിഗണിലെ തന്നെ ഏറ്റവും അപകടം പിടിച്ച വനമേഖലകളിലൊന്നാണ്.

രണ്ടു ദിവസത്തോളം കൊടും തണുപ്പിൽ കാട്ടിൽ കഴിഞ്ഞിട്ടും കുട്ടി പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയത് രക്ഷാപ്രവർത്തകരെപ്പോലും അമ്പരപ്പിച്ചു. കഠിനമായ മഞ്ഞുവീഴ്ചയിൽ നിന്നും തണുത്ത കാറ്റിൽ നിന്നും രക്ഷനേടാൻ ഒരു മരത്തടിക്കടിയിലെ പൊത്തിൽ അഭയം പ്രാപിച്ചുവെന്നാണ് കുട്ടി പറയുന്നത്. കുടിക്കാൻ വെള്ളമില്ലാതിരുന്ന സാഹചര്യത്തിൽ, ചുറ്റും പറ്റിപിടിച്ച വൃത്തിയുള്ള മഞ്ഞുകട്ട ഭക്ഷിച്ചാണ് നിർജ്ജലീകരണം തടഞ്ഞത്. അതിജീവിച്ചേ മതിയാകൂ എന്ന ഉറച്ച തീരുമാനമാണ് നാന്റെയെ ജീവനോടെ നിലനിർത്തിയത്. പ്രകൃതിയെ എങ്ങനെ നേരിടണമെന്ന് ആ കുഞ്ഞു മനസ് കാണിച്ചുതന്നുവെന്ന് മിഷിഗൺ സ്റ്റേറ്റ് പൊലീസ് പറഞ്ഞു.

ഏതാണ്ട് 150ഓളം രക്ഷാപ്രവർത്തകർ വനത്തിനുള്ളിൽ നാന്റെയ്‌ക്ക് വേണ്ടി അരിച്ചുപെറുക്കിയിരുന്നു. മോശം കാലാവസ്ഥ കാരണം പല റോഡുകളും അടഞ്ഞുകിടന്നത് തിരച്ചിലിന് തടസമായി. ഒടുവിൽ ഇന്ന് ഉച്ചയോടെ, കാണാതായ സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ ഒരു മരത്തടിക്കടിയിൽ നിന്നാണ് നാന്റെയെ കണ്ടെത്തിയത്.