മുംബയ് ഇന്ത്യൻസിനെ അടിച്ചുതകർത്ത് ചെന്നൈ; ഋതുരാജ് ഗെയ്‌ക്‌വാദിന് അർദ്ധസെഞ്ച്വറി, പോയിന്റ് പട്ടികയിൽ മുന്നേറ്റം
ചെന്നൈ: ഐപിഎൽ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ട് വിക്കറ്റിന്റെ ജയം. നായകൻ ഋതുരാജ് ഗെയ്ക്വാദിന്റെയും യുവതാരം കാർത്തിക് ശർമയുടെയും തകർപ്പൻ ബാറ്റിംഗാണ് ചെന്നൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ക്യാപ്ടൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഒരിക്കൽ കൂടി മികച്ച പ്രകടനം കാഴ്ചവച്ചു.
രണ്ടാം മത്സരത്തിലും തുടർച്ചയായ അർദ്ധസെഞ്ച്വറി നേടിയ ഗെയ്‌ക്‌വാദ് 48 പന്തിൽ 67 റൺസുമായി പുറത്താകാതെ നിന്നു. ഇംപാക്‌ട് പ്ലെയറായി എത്തിയ കാർത്തിക് ശർമ (40 പന്തിൽ 54) തകർപ്പൻ ബാറ്റിംഗിലൂടെ ചെന്നൈയുടെ വിജയം വേഗത്തിലാക്കി. ട്രെന്റ് ബോൾട്ടിനെ ഫോറടിച്ചാണ് കാർത്തിക് ടീമിനെ വിജയരേഖ കടത്തിയത്. ഉർവിൽ പട്ടേൽ (24), മലയാളി താരം സഞ്ജു സാംസൺ (11) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്.
ആദ്യം ബാറ്റ് ചെയ്ത മുംബയ്ക്ക് വേണ്ടി നമൻ ധീർ (37 പന്തിൽ 57) മികച്ച പ്രകടനം കാഴ്ചവച്ചു. പവർപ്ലേയിൽ റയാൻ റിക്കിൾട്ടനൊപ്പം (37) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മദ്ധ്യനിര തകർന്നത് തിരിച്ചടിയായി. സൂര്യകുമാർ യാദവ് (21), ഹാർദിക് പാണ്ഡ്യ (18) എന്നിവർക്ക് വലിയ സ്‌കോർ കണ്ടെത്താനായില്ല. തിലക് വർമയും റോബിൻ മിൻസും 5 റൺസ് വീതം എടുത്ത് നിരാശപ്പെടുത്തി.
ചെന്നൈയ്ക്ക് വേണ്ടി അൻഷുൽ കാംബോജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മുംബയ്‌യെ സമ്മർദ്ദത്തിലാക്കി. നൂർ അഹമ്മദ് രണ്ട് വിക്കറ്റും, രാമകൃഷ്ണ ഘോഷ്, ജെയ്മി ഓവർടൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഈ വിജയത്തോടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് എട്ട് പോയിന്റോടെ ആറാം സ്ഥാനത്തെത്തി. എന്നാൽ ഏഴ് മത്സരങ്ങളിൽ തോറ്റ മുംബയ് ഇന്ത്യൻസ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്. അടുത്ത മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ ചെന്നൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ ഉറപ്പിക്കാൻ കഴിയൂ.