ജോധ്പൂർ: പരിക്കിൽ നിന്ന് മോചിതനായി തിരികെയെത്തിയ സന്ദീപ് ശർമ്മ ബാളുകൊണ്ടും തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ യശ്വസി ജയ്സ്വാൾ ബാറ്റ് കൊണ്ടും നിറഞ്ഞാടിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 9 വിക്കറ്റിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കി പ്ലേഓഫിന് വളരെയടുത്തേക്കെത്തി. ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ ചേസിംഗിനിടെ കുറച്ച് സമയം മഴ രസംകൊല്ലിയായിഎത്തിയെങ്കിലും9 പന്ത് ബാക്കി നിൽക്കെ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ വിജയലക്ഷ്യത്തിലെത്തി (183/1). സെഞ്ച്വറിയുമായി പുറത്താകാതെ ടീമിനെ വിജയതീരത്തെത്തിച്ച യശ്വസി ജയ്സ്വാൾ ( പുറത്താകാതെ 60 പന്തിൽ 104) ചേസിംഗിൽ രാജസ്ഥാന്റെ മുന്നണിപ്പോരാളിയായി. 7 സിക്സും 9 ഫോറും യശ്വസിയുടെ ബാറ്റിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു. ജോസ് ബട്ട്ലർ (25 പന്തിൽ 35), ക്യാപ്ടൻ സഞ്ജു സാംസൺ (പുറത്താകാതെ 28 പന്തിൽ 38) എന്നിവർ യശ്വസിക്ക് മികച്ച പിന്തുണ നൽകി.നിസാര ക്യാച്ചുകൾ പോലും കൈവിട്ട മുംബയ്യുടെ ഫീൽഡിംഗ് ദയനീയമായിരുന്നു.
നേരത്തേ ഐ.പി.എൽ പതിനേഴാം സീസണിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സന്ദീപ് ശർമ്മ പവർപ്ലേയിലും അവസാന ഓവറിലും മുംബയ്യുടെ റണ്ണൊഴുക്ക് തടഞ്ഞു. അവസാന ഓവറിൽ സന്ദീപ് 3 വിക്കറ്റ് വീഴ്ത്തി. ഐ.പി.എല്ലിൽ 200 വിക്കറ്റ് നേട്ടം തികയ്ക്കുന്ന ആദ്യ ബൗളറെന്ന നേട്ടം ചഹൽ മുഹമ്മദ് നബിയുടെ വിക്കറ്റ് വീഴ്ത്തി സ്വന്തമാക്കി. ട്രെൻഡ് ബോൾട്ട് 2 വിക്കറ്റ് വീഴ്ത്തി. രാജസ്ഥാന്റെ ബൗളിംഗിന് മുന്നിൽ തുടക്കത്തിൽ പതറിപ്പോയ മുംബയ് ഒരു ഘട്ടത്തിൽ 52/4 എന്ന നിലയിൽ ആയിരുന്നു.തുടർന്ന് ക്രീസിൽ ഒന്നിച്ച തിലക് വർമ്മയും (45 പന്തിൽ65), നേഹൽ വധേരയും (24 പന്തിൽ 49) ചേർന്ന് മുംബയ്യെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. ഇരുവരും അഞ്ചാം വിക്കറ്റിൽ 52 പന്തിൽ കൂട്ടിച്ചേർത്ത 99 റൺസാണ് മുംബയ് ഇന്ത്യൻസിന്റെ നട്ടെല്ലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |