സ്പാനിഷ് സൂപ്പർ കപ്പ് കിരീടം റയൽ മാഡ്രിഡിന്
റിയാദിൽ നടന്ന ഫൈനലിൽ അത്‌ലറ്റിക്ക് ബിൽബാവോയെ തോൽപ്പിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ നടന്ന കലാശപ്പോരാട്ടത്തിൽ അത്‌ലറ്റിക്ക് ബിൽബാവോയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്ത റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബാൾ കിരീടത്തിൽ മുത്തമിട്ടു. സൂപ്പർ താരങ്ങളായ ലൂക്ക മൊഡ്രിച്ചും കരിം ബെൻസേമയുമാണ് റയലിനുവേണ്ടി ഫൈനലിൽ ഗോളു്ൾ നേടിയത്. പെനാൽറ്റി സേവ് ചെയ്ത ഗോളി ടിബോ കുർട്ടോയുടെ പ്രകടനവും ശ്രദ്ധേയമായി. പരിശീലകനായി കാർലോ ആഞ്ചലോട്ടി വീണ്ടുമെത്തിയശേഷം റയൽ നേടുന്ന ആദ്യ കിരീടമാണിത്. ഈ സീസണിലെ ക്ളബിന്റെ ആദ്യ കിരീടവും ഇതാണ്.
അത്‌ലറ്റിക്കോ മാഡ്രിഡിനെ സെമിയിൽ വീഴ്ത്തി ഫൈനലിലെത്തിയ ബിൽബാവോയ്ക്ക് പക്ഷേ റയലിനെതിരെ ആ അട്ടിമറി വീര്യം പുറത്തെടുക്കാൻ സാധിച്ചില്ല. 38-ാം മിനിട്ടിൽ ഒരു തകർപ്പൻ ലോംഗ്റേഞ്ചറിലൂടെ ലൂക്ക മോഡ്രിച്ചാണ് റയലിനുവേണ്ടി ആദ്യം വലകുലുക്കിയത്. ഈ ഗോളിന് ആദ്യ പകുതിയിൽ റയൽ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും മികച്ച പ്രകടനം തുടർന്ന റയൽ 52-ാം മിനിട്ടിലാണ് ലീഡ് രണ്ടാക്കി മാറ്റിയത്. പെനാൽറ്റിയിലൂടെ കരിം ബെൻസേമയാണ് റയലിനായി രണ്ടാം ഗോൾ നേടിയത്.ബോക്‌സിനകത്തുനിന്നുള്ള ബെൻസേമയുടെ ഷോട്ട് അൽവാരെസിന്റെ കൈയിൽ തട്ടിയതിനെ തുടർന്നാണ് റയലിന് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ബെൻസേമയ്ക്ക് പിഴച്ചില്ല.
87-ാം മിനിട്ടിൽ എഡർ മിലിറ്റാവോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ റയലിനെതിരേ ഒരു ഗോളെങ്കിലും മടക്കാൻ ശ്രമിച്ചെങ്കിലും ബിൽബാവോയ്ക്ക് സാധിച്ചില്ല. ബോക്‌സിനകത്തുവെച്ച് ബിൽബാവോയുടെ ഗോൾശ്രമം കൈകൊണ്ട് തട്ടിയതിനാണ് മിലിറ്റാവോയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത്. പിന്നാലെ ബിൽബാവോയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റാ വിധിച്ചെങ്കിലും കിക്കെടുത്ത റൗൾ ഗാർഷ്യയ്ക്ക് പിഴച്ചു. റൗളിന്റെ കിക്ക് തട്ടിയകറ്റി റയൽ ഗോൾകീപ്പർ കുർട്ടോ ടീമിന്റെ രക്ഷകനായി.
ഇത് 12-ാം തവണയാണ് റയൽ സൂപ്പർ കപ്പ് നേടുന്നത്. ഇതോടെ ഏറ്റവുമധികം സൂപ്പർ കപ്പ് കിരീടം നേടിയ ബാഴ്‌സലോണയ്ക്ക് തൊട്ടരികിലെത്താനും റയലിന് സാധിച്ചു. 13 കിരീടങ്ങളാണ് ബാഴ്‌സയ്ക്കുള്ളത്. 2020ൽ ജിദ്ദയിൽ നടന്ന സൂപ്പർ കപ്പിൽ കിരീടം നേടിയിരുന്നത് റയലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |