മദ്ധ്യപ്രദേശിനെ തോൽപ്പിച്ചാൽ നോക്കൗട്ടിൽ കടക്കാം
രാജ്കോട്ട് : രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന വിജയം നേടിയ കേരളം നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്നുമുതൽ മദ്ധ്യപ്രദേശിനെ നേരിടും.ഈ മത്സരത്തിൽ വിജയിക്കുന്നവർക്കാണ് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനം.
ആദ്യ മത്സരത്തിൽ മേഘാലയയെ ഇന്നിംഗ്സിനും 166 റൺസിനും തോൽപ്പിച്ചാണ് കേരളം തുടങ്ങിയത്.രണ്ടാം മത്സരത്തിൽ ഗുജറാത്തിനെ എട്ടുവിക്കറ്റിന് കീഴടക്കി. മദ്ധ്യപ്രദേശ് ഗുജറാത്തിനെ 106 റൺസിനും മേഘാലയയെ ഇന്നിംഗ്സിനും 301 റൺസിനും കീഴടക്കി. ഇരുടീമുകൾക്കും 13 പോയിന്റ് വീതമാണുള്ളതെങ്കിലും റൺ അനുപാതം പരിഗണിച്ച് മദ്ധ്യപ്രദേശാണ് എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ രോഹൻ.എസ്.കുന്നുമ്മൽ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പി.രാഹുൽ, വിഷ്ണു വിനോദ്,ക്യാപ്ടൻ സച്ചിൻ ബേബി,വത്സൽ ഗോവിന്ദ്,പേസർമാരായ നിധീഷ്,ബേസിൽ തമ്പി,ഏദൻ ആപ്പിൾ ടോം,മദ്ധ്യപ്രദേശുകാരൻ ജലജ് സക്സേന തുടങ്ങിയവരുടെ കരുത്തിലാണ് കേരളം കളത്തിലിറങ്ങുന്നത്. രണ്ടാം മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റ് ആശുപത്രിയിലായ വെറ്ററൻ പേസർ എസ്.ശ്രീശാന്ത് ഈ മത്സരത്തിലും കളിച്ചേക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |