തോമസ് കപ്പിലെ ഇന്ത്യൻ വിജയത്തെക്കുറിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എഴുതുന്നു
ടീം സ്പോർട്സിൽ ആധുനിക ഇന്ത്യ നേടിയ ഏറ്റവും അഭിമാനകരമായവിജയങ്ങളിലൊന്നാണ് ബാങ്കോക്കിൽ നമ്മുടെ ബാഡ്മിന്റൺ താരങ്ങൾ കുറിച്ചത്. ഏറ്റവും കൂടുതൽ തവണ (14) തോമസ് കപ്പുയർത്തിയ രാജ്യത്തെയാണ് ഇന്ത്യ ഫൈനലിൽ തോൽപ്പിച്ചത്. സെമിയിൽ ഇന്ത്യക്കുമുന്നിൽ അടിയറവുപറഞ്ഞത് യൂറോപ്പിലെ വൻ ബാഡ്മിന്റൺ ശക്തിയായ ഡെന്മാർക്ക്. ഏറ്റവും കൂടുതൽ തവണ(32) ഫൈനൽ റൗണ്ടിൽ എത്തിയ രാജ്യമെന്ന ചരിത്രത്തിന്റെ ഉടമകൾ!
ഇന്ത്യയുടെ ക്വാർട്ടർഫൈനലും നിർണായകമായിരുന്നു. ഏഷ്യയിലെ പ്രമുഖ ബാഡ്മിന്റൺ ശക്തികളിലൊന്നായ മലേഷ്യ. ക്വാർട്ടറിലും സെമിയിലും ഉദ്വേഗജനകമായമൽസരം രണ്ടുകളികൾ ഇരുടീമുകളും ജയിച്ച് 2-2 എന്ന് തുല്യനിലയിൽ ആയ സാഹചര്യമുണ്ടായി. അഞ്ചാമത്തെ (സിംഗിൾസ്) മൽസരമായിരുന്നു ഇന്ത്യയുടെ ഭാവി നിർണയിച്ചത്. രണ്ടു സന്ദർഭത്തിലും ഇന്ത്യക്കുവേണ്ടി റാക്കറ്റേന്തിയ
എച്ച് എസ് പ്രണോയി യാതൊരു പതർച്ചയും കൂടാതെ ജയിച്ച് ഇന്ത്യയുടെ വിജയശില്പിയായി. ഫൈനലിൽ പ്രണോയിക്ക് കളത്തിൽ ഇറങ്ങേണ്ടിവന്നില്ല. അതിനുമുന്നേതന്നെ നാം ജയിച്ചല്ലോ.
ബാഡ്മിന്റണിലെ കരുത്തന്മാരായ ചൈനയേയും ജപ്പാനേയും തോല്പിച്ച് ഫൈനലിലേത്തിയ ഇന്തോനേഷ്യയെ നമ്മുടെ ടീം തോല്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മലേഷ്യയെ ക്വാർട്ടറിലും ഡെന്മാർക്കിനെ സെമിയിലും നമ്മുടെകുട്ടികൾ പൊരുതി തോല്പിച്ചപ്പോൾ എനിക്ക് നേരിയ ഒരുപ്രതീക്ഷ ഉണ്ടായി. പ്രകാശ്പദുകോൺ ബാഡ്മിന്റൺ അക്കാഡമിയും അവിടെ പരിശീലകനായ മലയാളിയായ മുൻ
ഫ്രഞ്ച് ഓപ്പൺ\ നാഷണൽ ചാമ്പ്യൻ വിമൽകുമാറും എന്നിൽ പ്രതിക്ഷ മുളയ്ക്കാൻ നിമിത്തമായിട്ടുണ്ട്.
ഇന്ത്യൻ ബാഡ്മിന്റൺ ടീമിനും അതിന്റെ പരിശീലകർക്കും പ്രകാശ് പദുകോണിനും വിമൽകുമാറിനും അനുമോദനങ്ങൾ.
ഈ മഹത്തായവിജയം ഇന്ത്യൻ സ്പോർട്സിന്റെ വളർച്ചക്ക് മുതൽക്കൂട്ടാക്കുവാൻ നമുക്കുകഴിഞ്ഞെങ്കിൽ !
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |