കമ്പാല : കടക്കെണിയിൽ പെടുത്തി രാജ്യങ്ങളുടെ മേൽ ആധിപത്യം സ്വീകരിക്കുന്ന ചൈനീസ് നടപടിക്ക് ഇരയായി ആഫ്രിക്കൻ രാജ്യവും. ചൈനീസ് ലോൺ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിന് ഉഗാണ്ടയുടെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ എന്റബെ ഇന്റർനാഷണൽ എയർപോർട്ട് ചൈന സ്വന്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആഫ്രിക്കൻ മാദ്ധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ആദ്യം വന്നത്.
ചൈനയുമായുള്ള വായ്പ തിരിച്ചടവ് പരാജയപ്പെട്ടതിനെ തുടർന്നാണ് ഉഗാണ്ടയുടെ ഏക വിമാനത്താവളത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തത്. വായ്പ അനുവദിച്ചപ്പോൾ ഇത്തരം വ്യവസ്ഥ ചൈന എഴുതി ചേർത്തിരുന്നു. 2015ലാണ് 207 മില്യൺ ഡോളറിന്റെ വായ്പ ഉഗാണ്ടയ്ക്ക് നൽകിയത്. രണ്ട് ശതമാനം പലിശയ്ക്കായിരുന്നു ഇത്. എന്റബെ വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായിട്ടാണ് വായ്പ ഉപയോഗിച്ചത്. എന്നാൽ അന്താരാഷ്ട്ര ഇമ്മ്യൂണിറ്റിക്കുള്ള വ്യവസ്ഥ ഒഴിവാക്കിയ ഉഗാണ്ടൻ സർക്കാരിന്റെ നടപടിയാണ് അന്താരാഷ്ട്ര മദ്ധ്യസ്ഥത കൂടാതെ എന്റബെ ഇന്റർനാഷണൽ എയർപോർട്ട് കൈവശപ്പെടുത്താൻ ചൈനയ്ക്ക് വഴിയൊരുക്കിയത്.
ദശലക്ഷക്കണക്കിന് ഡോളർ വായ്പ തെറ്റായി കൈകാര്യം ചെയ്തതിന് കഴിഞ്ഞയാഴ്ച ഉഗാണ്ടൻ ധനമന്ത്രി മത്തിയ കസൈജ പാർലമെന്റിനോട് ക്ഷമാപണം നടത്തിയിരുന്നു. ഉഗാണ്ടയുടെ അതേ അവസ്ഥയിലാണ് ചൈനയിൽ നിന്നും കടം വാങ്ങിയ ശ്രീലങ്കയുൾപ്പടെയുള്ള രാജ്യങ്ങൾ. കടം നൽകി രാജ്യത്തെ ആസ്തികൾ സ്വന്തമാക്കുന്ന ചൈനീസ് പദ്ധതിയുടെ ഇരകളാവുകയായിരുന്നു ഇവർ. ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനും ഇതേ വഴിയിൽ ചൈനീസ് വ്യാളിയുടെ അടുത്ത ഇരയാവുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്ക്കൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |