ബാങ്കോക്ക് : പ്ലാസ്റ്റിക് സർജറികളിലൂടെ ' കൊറിയൻ സുന്ദരൻ" ആയി പൊലീസിന്റെ കണ്ണുവെട്ടിച്ച് തായ്‌ലൻഡ് സ്വദേശിയായ മയക്കുമരുന്ന് മാഫിയാ തലവൻ. കഴിഞ്ഞാഴ്ചയാണ് സഹറാത്ത് സവാംഗ്‌ജെംഗ് എന്നയാളെ തായ് പൊലീസ് ബാങ്കോക്കിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് സർജറിയിലൂടെ മുഖച്ഛായ മാറ്റി സിയോംഗ് ജിമിൻ എന്ന പേരിൽ ജീവിക്കുകയായിരുന്നു 25കാരനായ ഇയാൾ. കഴിഞ്ഞ മൂന്ന് മാസമായി പൊലീസ് ഇയാളെ തേടി അലയുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയിലും എം.ഡി.എം.എ അടക്കം സജീവ മയക്കുമരുന്ന് വില്പന നടത്തിയതാണ് ഇയാളെ കുടുക്കിയത്. ഒരു കൊറിയൻ വംശജൻ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. തുടർന്ന് ഇയാളുടെ ഇടപാടുകളിലേക്ക് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സത്യം തിരിച്ചറിഞ്ഞത്. പിടിക്കപ്പെടുമ്പോൾ സഹറാത്തിന്റെ മുഖം പഴയതിൽ നിന്ന് തീർത്തും മറ്റൊന്നായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സഹറാത്ത് ദക്ഷിണ കൊറിയയിൽ പോയി പുതിയ ജീവിതം തുടങ്ങാൻ ആഗ്രഹിച്ചിരുന്നു. തായ്‌ലൻഡിലെ ജീവിതം തനിക്ക് മടുത്തെന്ന് ഇയാൾ പറയുന്നു. ഡാർക്ക് വെബ് വഴി ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് ഇയാൾ യൂറോപ്പിൽ നിന്ന് എം.ഡി.എം.എ ഓർഡർ ചെയ്തിരുന്നത്. ബാങ്കോക്കിൽ എം.ഡി.എം.എ പകർച്ചവ്യാധിയായി വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇയാളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന് മുന്നേ മൂന്ന് തവണ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ പൊലീസിന്റെ പിടിയിൽ നിന്ന് മുങ്ങിയ ശേഷമാണ് ഇയാൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയമായത്. ഇയാൾക്ക് വിദേശരാജ്യങ്ങളിൽ കൂടുതൽ സഹായികളുണ്ടെന്ന് വിശ്വസിക്കുന്ന പൊലീസ് അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |