ന്യൂയോർക്ക്: യുക്രെയിനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ യു.എൻ ജനറൽ അസംബ്ളിയിൽ കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 141 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഇന്ത്യയുൾപ്പെടെ 32 അംഗങ്ങൾ വിട്ടു നിന്നു. റഷ്യ ഉൾപ്പെടെ 7 അംഗങ്ങൾ എതിരായി വോട്ട് ചെയ്തു.
സമാധാനപരമായ ചർച്ചകൾ മാത്രമാണ് പ്രശ്നത്തിന് പരിഹാരമെന്നാണ് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കുന്നത്. യു.എസും യുക്രെയിനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഇന്ത്യയുടെ അനുകൂല നിലപാടിനായി പരസ്യമായി അപേക്ഷിക്കുന്നുണ്ടെങ്കിലും റഷ്യയെ വെറുപ്പിക്കേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. യുക്രെയിൻ വിഷയത്തിൽ ഇതിന് മുമ്പ് പാസാക്കിയ പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു.
വർഷങ്ങളായി റഷ്യയുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ സപ്ളൈയർ കൂടിയാണ് റഷ്യ. നയതന്ത്ര രംഗത്തും ആരോഗ്യപരമായ ബന്ധം പുലർത്തുന്നവരാണ് ഇരുരാജ്യങ്ങളും, യു.എന്നിൽ കാശ്മീർ വിഷയത്തിൽ കൊണ്ടു വന്ന പ്രമേയത്തിൽ ഇന്ത്യക്കനുകൂലമായി റഷ്യ വീറ്റോ പ്രയോഗിച്ചിരുന്നു.
റഷ്യ യുക്രെയിനിൽ നിന്ന് ഉടൻ തന്നെ പൂർണ്ണമായി പിൻവാങ്ങണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. ഇന്ത്യയെ കൂടാതെ ചൈന, ഇറാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെ
ടുപ്പിൽ നിന്ന് വിട്ടു നിന്നത്. എതിരായി വോട്ട് ചെയ്ത 7 രാജ്യങ്ങളിൽ റഷ്യയെ കൂടാതെ ബെലാറൂസ്, നോർത്ത് കൊറിയ, എറിട്രിയ, മാലി, നിക്കരാഗ്വ, സിറിയ എന്നിവ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |