ധാക്ക : ബംഗ്ലാദേശിൽ കോക്സ് ബസാർ മേഖലയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ വീടുകൾ നഷ്ടമായത് 12,000 പേർക്ക്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി അധികൃതർ അന്വേഷണം ആരംഭിച്ചു. ഏകദേശം 2,000 വീടുകളാണ് ക്യാമ്പിൽ കത്തി നശിച്ചത്. ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണിതെന്ന് കരുതുന്നു. ആളപായമില്ല. ടാർപോളിനും മുളയും കൊണ്ട് നിർമ്മിച്ച ചെറിയ വീടുകളിലെ അടുക്കളകളിലെ ഗ്യാസ് സിലിണ്ടറുകളിൽ നിന്ന് തീ അതിവേഗം വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയെന്നാണ് വിവരം. തീപിടിത്തത്തിന് പിന്നിൽ അട്ടിമറി ശ്രമമാണോ എന്നും സംശയമുണ്ട്. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. മൂന്ന് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണവിധേയമായത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ തീപിടിത്തം പതിവാണ്. 2021 ജനുവരി മുതൽ 2022 ഡിസംബർ വരെ 222 തീപിടിത്ത കേസുകളാണ് ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 60 എണ്ണം മനഃപൂർവം തീവയ്പ് നടത്തിയവയാണ്. 2021 മാർച്ചിലുണ്ടായ അഗ്നിബാധയിൽ 15 പേർ മരിക്കുകയും 50,000 പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |