പ്രാഗ്: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത. തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കവെയാണ് നിഖിൽ കുറ്റങ്ങൾ നിഷേധിച്ചത്. വെള്ളിയാഴ്ചയാണ് നിഖിലിനെ ചെക്ക് റിപ്പബ്ലിക്ക് യു.എസിന് കൈമാറിയത്. നിഖിലിനായി യു.എസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിനെ യു.എസിൽ വച്ച് വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന ശ്രമം തകർത്തെന്നാണ് യു.എസ് വാദം. നിഖിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് യു.എസിന്റെ കണ്ടെത്തൽ. നിലവിൽ ബ്രൂക്ക്‌ലിനിലുള്ള തടങ്കൽ കേന്ദ്രത്തിലാണ് നിഖിൽ. ഈ മാസം 28നാണ് കേസിൽ അടുത്തവാദം. യു.എസിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ജൂണിൽ നിഖിലിനെ ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിഖിലിനെതിരെ യു.എസ് ചുമത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |