വാഷിംഗ്ടൺ : അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരിൽ അതിവേഗം പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഹവാന സിൻഡ്രോം ആശങ്കയുയർത്തുന്നു. ഈ മാസം ഇന്ത്യ സന്ദർശിച്ച സി.ഐ.എ ഡയറക്ടർ വില്യം ബേൺസിന്റെ സംഘത്തിലെ ഒരുദ്യോഗസ്ഥനാണ് ഈ അജ്ഞാത രോഗം അവസാനമായി റിപ്പോർട്ട് ചെയ്തത്. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോം റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വിവരം.
കഴിഞ്ഞ മാസം ഹവാന സിൻഡ്രോം ഭീതിയെ തുടർന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം സന്ദർശനത്തിൽ ഏറെ ആശയക്കുഴപ്പങ്ങൾക്ക് വഴി വച്ചിരുന്നു. ഉദ്യോഗസ്ഥരിൽ നിരന്തരമായി ഹവാന സിൻഡ്രോം കണ്ടു വരുന്നതിനാൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച അമേരിക്ക വർഷാവസാനത്തോടെ അന്വേഷണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സി.ഐ.എ നേതൃത്വം തയ്യാറായിട്ടില്ല. 2016ൽ ക്യൂബയിലെ ഹവാനയിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥരിലാണ് ആദ്യമായി ഈ രോഗം പിടിപെട്ടത്. പിന്നീട് മറ്റ് രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഉദ്യോഗസ്ഥാരിലും രോഗം കണ്ടു പിടിക്കാൻ തുടങ്ങി. രാജ്യത്തെ ഉദ്യോഗസ്ഥരിൽ ഇതുവരെ ഇത്തരത്തിലുള്ള മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് വിവരം. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കൻ ഹവാന സിൻഡ്രോം ബാധിച്ച ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിചിത്രമായ ശബ്ദങ്ങൾ കേൾക്കുക, ഛർദി, തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങൾ, കേൾവിക്കുറവ്, ഓർമപ്രശ്നങ്ങൾ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ തീവ്രമാകുന്നതോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കുകയാണ് പതിവ്. സമർഥരായ ഉദ്യോഗസ്ഥരിൽ പലരും അജ്ഞാത രോഗത്തിനിരയാവുന്നത് രാജ്യത്തിന്റെ നയതന്ത്രപദ്ധതികളെ സാരമായി ബാധിച്ചു. ഹവാന സിൻഡ്രം രോഗത്തിന്റെ യഥാർഥ കാരണമോ ചികിത്സയോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ജോലിയിലേയോ വ്യക്തിജീവിതത്തിലേയോ സമ്മർദം മൂലമുണ്ടാവുന്ന മാനസിക പ്രശ്നങ്ങളാവാം രോഗത്തിന്റെ കാരണം എന്നാണ് മനഃശാസ്ത്രജ്ഞരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |