ന്യൂഡൽഹി : 5 ദിവസം നീണ്ടു നില്ക്കുന്ന സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ ഇസ്രയേലിലെത്തി. നാഫ്ത്തലി ബെന്നറ്റ് അധികാരമേറ്റ ശേഷം ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി ഇസ്രയേൽ സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാനമന്ത്രി, പ്രസിഡന്റ്, വിദേശകാര്യമന്ത്രി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി വരും ദിവസങ്ങളിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇയാൽ ഹുലാത്തയേയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും. കിർഗിസ്ഥാൻ, കസാഖിസ്ഥാൻ, അർമേനിയ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് കേന്ദ്രമന്ത്രി ഇവിടെയെത്തിയത്. രാജ്യത്തെ ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ഇസ്രയേലിലെ ഇന്ത്യൻ വംശജരായ ജൂത സമൂഹം, രാജ്യത്തെ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികൾ,വ്യവസായ പ്രതിനിധികൾ എന്നിവരുമായി സംവദിക്കും. ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികർക്ക് അദ്ദേഹം ആദരാജ്ഞലി അർപ്പിക്കും. ഏകദേശം 900 ഇന്ത്യൻ സൈനികരാണ് യുദ്ധത്തിൽ വീരമൃത്യു വരിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ഇസ്രയേൽ സന്ദർശനം സുപ്രധാനമാണെന്നും കൊവിഡ് പ്രതിസന്ധി കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമായെന്നും ഇസ്രയേൽ വിദേശകാര്യ സെക്രട്ടറി അലോൺ ഉഷ്പിസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |