കുവൈറ്റ് സിറ്റി: ഈ മാസം അവസാനിക്കുന്നതോടെ രാജ്യത്തെ മുഴുവൻ ക്വാറന്റൈൻ കേന്ദ്രങ്ങളും അടിച്ചുപൂട്ടാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തായി റിപ്പോർട്ട്. കൊവിഡ് വ്യപന തോത് ഗണ്യമായി കുറയുകയും വാക്സിനേഷൻ നിരക്ക് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം നടപ്പിലാക്കാൻ അധികൃതർ ആലോചിക്കുന്നത്. ജാബിർ ഹോസ്പിറ്റലും മിശ്രിഫിലെ ഫീല്ഡ് ആശുപത്രി ഒഴികെയുള്ള രാജ്യത്തെ ക്വാറന്റൈൻ കേന്ദ്രങ്ങൾ പൂട്ടാൻ തീരുമാനമെടുത്തെന്നാണ് റിപ്പോർട്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തിനു മുകളിൽ വാക്സിനേഷൻ സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. ഇതുവഴി രാജ്യം സാമൂഹിക പ്രതിരോധ ശേഷി ഏറെക്കുറെ കൈവരിച്ചതായും മന്ത്രാലയം അവകാശപ്പെട്ടു. കുവൈറ്റിൽ ബൂസ്റ്റർ ഡോസ് വിതരണവും ആരംഭിച്ചു കഴിഞ്ഞു. പ്രവാസികൾ അടക്കമുള്ളവർക്ക്വാ വാക്സിൻ നൽകുന്നതിനായി രാജ്യത്തൊട്ടാകെ വാക്സിനേഷൻ ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിൽ ഇന്നലെ 39 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ആകെ 412,247 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |