ടോക്യോ: ജപ്പാനിൽ ഞായറാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സഖ്യമായ ലിബറൽ ഡമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) – കൊമേറ്റോ ഭരണസഖ്യത്തിന് മിന്നും ജയം. ഇതുവരെയുള്ള കണക്കുകളനുസരിച്ച് 293 സീറ്റുകളിലാണ് ഭരണകക്ഷി സഖ്യം വിജയിച്ചത്. 465 സീറ്റുള്ള അധോസഭയിൽ 233 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാൽ ഇതിൽ 261 സീറ്റുകളും ലിബറൽ ഡമോക്രാറ്റിക് പാർട്ടി ഒറ്റയ്ക്ക് നേടി.കൂട്ടുകക്ഷിയായ കൊമേറ്റോ 32 സീറ്റുകൾ വിജയിച്ചു. അതേ സമയം മുഖ്യപ്രതിപക്ഷമായ കോൺസ്റ്റിറ്റ്യൂഷണൽ ഡമോക്രാറ്റിക് പാർട്ടിക്ക് 96 സീറ്റാണ് ലഭിച്ചത്. ഒൻപത് രാഷ്ട്രീയ പാർട്ടികളിലായി 1051 പേരാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. യോഷിഹിഡെ സുഗയുടെ പിൻഗാമിയായി ഒക്ടോബറിൽ സ്ഥാനമേറ്റ കിഷിഡയ്ക്ക് ഈ തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു. കിഷിഡയുടെ പാർട്ടിയായ എൽ.ഡി.പിക്ക് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാൻ സാദ്ധ്യതയില്ലെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. എന്നാൽ ഈ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ച് എൽ.ഡി.പി വലിയ വിജയം കരസ്ഥമാക്കുകയായിരുന്നു. പാർലമെന്റിലെ അധോസഭയിലെ ജയം രാജ്യത്തെ മുന്നേറ്റത്തിലേക്കു നയിക്കുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിഡ പ്രതികരിച്ചു.
പ്രായാധിക്യം കാരണം ഷിൻസോ ആബെ പ്രധാനമന്ത്രി പദം ഒഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളം യോഷിഹിഡെ സുഗയാണ് ജപ്പാനെ നയിച്ചത്. എന്നാൽ രാജ്യത്തെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിൽ ഏറെ വിമർശനങ്ങൾ നേരിട്ട സുഗ രാജി വച്ചതിനെ തുടർന്നാണ് കിഷിഡ പ്രധാനമന്ത്രി പദത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |