അലബാമ: ജനിച്ച ദിവസം മുതൽ കർട്ടിസ് മീൻസ് എന്ന പിഞ്ചുകുഞ്ഞനുഭവിച്ച പ്രതിബന്ധങ്ങൾക്ക് കണക്കില്ല. പ്രതിസന്ധികൾക്ക് മുന്നിൽ തളരാത്ത ആ കുഞ്ഞ് ധീരന് ഗിന്നസ് റെക്കാഡ്സ് ലഭിച്ചിരിക്കുകയാണിപ്പോൾ. മാസം തികയാതെ ജനിച്ച് അതിജീവിച്ച കുട്ടി എന്ന നിലയ്ക്കാണ് റെക്കാഡ് ലഭിച്ചത്.
അഞ്ച് മാസം ഗർഭിണിയായിരിക്കെയാണ് അമേരിക്കയിലെ അലബാമക്കാരിയായ മിഷേൽ ബട്ട്ലറിന് കർട്ടിസ് മീൻസ്, കാസ്യ മീൻസ് എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചത്.
കാസ്യ ഒരു ദിവസത്തിന് ശേഷം മരിച്ചു. കർട്ടിസ് അതിജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും എല്ലാ പ്രതിബന്ധങ്ങളും അവൻ തരണം ചെയ്തു. ഇപ്പോൾ ഒന്നരവയസ്സുണ്ട് കർട്ടിസിന്.
275 ദിവസം (ഏകദേശം ഒമ്പത് മാസം) ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷമാണ് കർട്ടിസിനെ ഡിസ്ചാർജ് ചെയ്തത്. ഇപ്പോഴും ഓക്സിജനും ഫീഡിംഗ് ട്യൂബും ആവശ്യമാണെങ്കിലും കർട്ടിസിന് മറ്റൊരു ആരോഗ്യപ്രശ്നവുമില്ല.
420 ഗ്രാം ഭാരം !
2020 ജൂലായിലാണ് കർട്ടിസ് ജനിച്ചത്. ജനിച്ചപ്പോൾ 420 ഗ്രാം മാത്രമായിരുന്നു കർട്ടിസിന്റെ ഭാരം.
സാധാരണയായി 280 ദിവസമാണ് ഗർഭാവസ്ഥ. 148 ദിവസം മാത്രം പ്രായമുള്ളപ്പോളാണ് കർട്ടിസ് ജനിക്കുന്നത്. ഇത്രയും നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങൾ അതിജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ താൻ തകർന്ന് പോയെന്ന് മിഷേൽ പറയുന്നു.
എന്നാൽ, 19 ആഴ്ചകൾ തികയാതെ ജനിച്ചിട്ടും, കർട്ടിസ് ചികിത്സയോട് പ്രതികരിച്ചു. തുടർന്ന് കുഞ്ഞുകർട്ടിസിന് ശ്വസനസഹായവും ഹൃദയത്തിനും ശ്വാസകോശത്തിനും പ്രവർത്തിക്കാൻ ആവശ്യമായ മരുന്നുകളും നൽകി ഡോക്ടർമാർ ജീവൻ നിലനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |