വാഷിംഗ്ടൺ: യു.എസ് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവസ്റ്റിഗേഷന് (എഫ്.ബി.ഐ) നേരെ സൈബറാക്രമണം. എഫ്.ബി.ഐ യുടെ ഇ മെയിൽ സെർവറുകൾ ഹാക്ക് ചെയ്ത് പതിനായിരക്കണക്കിനാളുകൾക്ക് 'നിങ്ങൾ സൈബറാക്രമണത്തിന് ഇരയായിരിക്കുന്നു' എന്ന് അറിയിച്ചുകൊണ്ടുള്ള ഇ മെയിലുകൾ അയച്ചു. ഇക്കാര്യം എഫ്.ബി.ഐ തന്നെയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. ഒരു ലക്ഷത്തോളം മെയിൽ ഐഡികളിലേക്ക് വ്യാജ സന്ദേശം അയക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എഫ്.ബി.ഐ യുടെ നിയമപരമായ ഇമെയിൽ സംവിധാനങ്ങളാണ് ഹാക്കർമാർ ദുരുപയോഗം ചെയ്തത്. അതേ സമയം ഹാക്കർമാർ മെയിലുകളിൽ സുരക്ഷാഭീഷണി ഉയർത്തുന്ന ലിങ്കുകളൊന്നും ചേർത്ത് സന്ദേശം അയയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആളുകളെ ഭയപ്പെടുത്താൻ വേണ്ടിയുള്ള ശ്രമമായിരിക്കാം നടന്നതെന്നുമാണ് പ്രാഥമിക നിഗമനം. ഇ മെയിലുകൾ അയച്ചതിന് ശേഷം ഹാക്കർ ക്രെബ്സ് ഓൺ സെക്യൂരിറ്റിയെ ബന്ധപ്പെട്ടിരുന്നുവെന്നും എഫ്.ബി.ഐ യുടെ ഇമെയിൽ സംവിധാനത്തിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇത് ചെയ്തതെന്ന് അയാൾ പറഞ്ഞതായും ക്രെബ്സ് ഓൺ സെക്യൂരിറ്റി റിപ്പോർട്ട് ചെയ്തു. സോഫ്റ്റ് വെയറിലെ പ്രശ്നം മൂലം ഹാക്കർക്ക് ലോ എൻഫോഴ്സ്‌മെന്റ് എന്റർപ്രൈസ് പോർട്ടലിൽ (ലീപ്പ്) പ്രവേശിക്കാൻ സാധിച്ചുവെന്ന് എഫ്.ബി.ഐ പ്രസ്താവനയിൽ പറഞ്ഞു.
കോർപ്പറേറ്റ് ഇമെയിൽ സേവനത്തിന്റെ ഭാഗമല്ലാത്തതിനാൽ എഫ്.ബി.ഐ നെറ്റ്വർക്കിലെ വിവരങ്ങൾ കൈക്കലാക്കാൻ ആർക്കും സാധിച്ചിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |