ബീജിംഗ് : തിങ്കളാഴ്ച ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്ത് 132 പേരുമായി തകർന്നു വീണ ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഒഫ് ചൈന സ്ഥിരീകരിച്ചു. ഇതിൽ ഡിഎൻഎ പരിശോധനയിലൂടെ 120 പേരെ തിരിച്ചറിഞ്ഞെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 21ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 01.11 ഓടെ കുൻമിംഗിൽ നിന്ന് ഗ്വാംഗ്‌ഷൂവിലേക്ക് തിരിച്ച വിമാനം 2.22ന് ശേഷം ഗ്വാംഗ്ഷിയിലെ വനമേഖലയ്ക്ക് മുകളിൽവച്ച് 29,100 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു.
അതേ സമയം, വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക് ബോക്സും ( ഫ്ലൈറ്റ് ഡേറ്റ റെക്കോഡർ) ഇന്നലെ കണ്ടെടുത്തു. ഇത് പരിശോധിക്കുന്നതിലൂടെ അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താനാവുമെന്നാണ് അധികൃതർ കരുതുന്നത്. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോഡർ കഴിഞ്ഞ ബുധനാഴ്ചയോടെ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |