വാഷിംഗ്ടൺ:ഒടുവിൽ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കൈകളിലേക്ക് എത്തുകയാണ് ലോകമാകെ പ്രചാരത്തിലുള്ള സമൂഹ മാദ്ധ്യമമായ ട്വിറ്റർ. 4300 കോടി ഡോളറിന് സ്ഥാപനത്തെ വിലയ്ക്കുവാങ്ങാമെന്ന വാഗ്ദ്ധാനം ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ചതായാണ് സൂചന. ട്വിറ്ററിന്റെ സ്ഥാപകനും മുഖ്യ ഓഹരി ഉടമയുമായ ജാക്ക് ഡോഴ്സി (45) സ്ഥാപനത്തിൽ തുടരുമെന്നും സൂചനയുണ്ട്. ജാക്ക് ഡോഴ്സി വഹിച്ചിരുന്ന സി.ഇ.ഒ പദവി അടുത്തിടെയാണ് ഇന്ത്യക്കാരനായ സോഫ്ട് വെയർ എൻജിനീയർ പരാഗ് അഗർവാളിന് കൈമാറിയത്.
ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി ഇലോൺ മസ്ക് നേരത്തേ വാങ്ങിയിരുന്നു. ഇതു ക്രമപ്രകാരമല്ലെന്ന ആക്ഷേപം ഉയരുകയും കമ്പനി ഡയറക്ടർമാർ പ്രതികൂലമായി പ്രതികരിക്കുകയും ചെയ്തതോടെയാണ് ട്വിറ്ററിന് ഇലോൺ മസ്ക് വിലപറഞ്ഞത്.
ഒരു ഓഹരിക്ക് 54.20 യു.എസ് ഡോളർ വില എന്ന മസ്‌കിന്റെ വാഗ്ദാനം കമ്പനി അംഗീകരിച്ചേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.എന്നാൽ ഇടപാടിൽ അവസാന നിമിഷം മാറ്റം വരാമെന്നും ട്വിറ്ററുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. വാർത്ത പുറത്തു വന്നതോടെ ഇന്നലെ ട്വിറ്ററിന്റെ ഓഹരി 4.5 ശതമാനം ഉയർന്ന് 51.15 ഡോളറിലെത്തി.
പല ഓഹരിയുടമകളും ഇലോൺ മസ്‌കിന്റെ വലിയ വാഗ്ദാനം തള്ളിക്കളയേണ്ടതില്ലെന്ന നിലപാടെടുത്തതോടെയാണ് ട്വിറ്റർ മസ്കിന്റെ ഓഫർ ചർച്ചയ്ക്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |