സോൾ : വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ഇന്നലെ ഉത്തര കൊറിയയുടെ കിഴക്കൻ തീരത്താണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയയും ജപ്പാനും അറിയിച്ചു. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗിന് സമീപമുള്ള സുനൻ മേഖലയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഏകദേശം 500 കിലോമീറ്റർ ദൂരത്തിൽ 800 മീറ്റർ ഉയരത്തിൽ കുതിച്ച മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള കടൽ ഭാഗത്താണ് പതിച്ചത്. ഈ വർഷം ഇത് 13ാം തവണയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. 2020ൽ നാലും 2021ൽ എട്ടും മിസൈൽ പരീക്ഷണങ്ങൾ മാത്രമായിരുന്നു ഉത്തര കൊറിയ നടത്തിയത്. കഴിഞ്ഞ മാർച്ച് 24ന് ' ഹ്വാസോംഗ് 17 " എന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഉത്തര കൊറിയ വിജയകരമായി നടത്തിയിരുന്നു. പോഗ്യോംഗ് വിമാനത്താവളത്തിലെ മൊബൈൽ ലോഞ്ചറിൽ നടന്ന വിക്ഷേപണം ഭരണാധികാരിയായ കിം ജോംഗ് ഉൻ നേരിട്ട് കണ്ട് വിലയിരുത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിട്ടിരുന്നു. ഒന്നിൽ കൂടുതൽ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹ്വാസോംഗ് 2017ന് ശേഷം ഉത്തര കൊറിയ പരീക്ഷിക്കുന്ന ഏറ്റവും വലിയ മിസൈലാണ്. അമേരിക്ക മുഴുവൻ പ്രഹര പരിധിയിൽ വരുന്ന ഈ മിസൈലിനെ ' മോൺസ്റ്റർ " എന്നാണ് വിശേഷിപ്പിക്കുന്നത്. 13,000 കിലോമീറ്ററിൽ കൂടുതലാണ് ഹ്വാസോംഗ് 17ന്റെ ദൂരപരിധി എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |