കൊളംബോ : ശ്രീലങ്കയിൽ അവശ്യസേവനം ഒഴികെയുള്ള പൊതുമേഖലാ ജീവനക്കാർ ഇന്ന് ജോലിയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യത്ത് ഇന്ധന പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പൊതുജനങ്ങൾ കഴിയുന്നതും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പണമിടപാട് നടത്തിയതിനാൽ പെട്രോളുമായെത്തിയ കപ്പൽ ഇന്നലെ രാവിലെ കൊളംബോ തുറമുഖത്ത് അടുപ്പിച്ചെന്നും ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക് വിതരണം പൂർത്തിയാക്കാൻ രണ്ട് ദിവസം വേണ്ടി വരുമെന്നും ഊർജ മന്ത്രി കാഞ്ചന വിജേശേഖര ഇന്നലെ പാർലമെന്റിൽ പറഞ്ഞു.
എല്ലാ സർക്കാർ, സർക്കാർ അംഗീകൃത സ്വകാര്യ സ്കൂളുകളും ഇന്ന് തുറക്കില്ല. പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിൽ ഇനി ജൂൺ ആറിനേ ക്ലാസുകൾ ആരംഭിക്കൂ. വാഹനങ്ങൾക്ക് ഇന്ധനമില്ലാത്ത പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഹോട്ടൽ താമസം ഒരുക്കി നൽകണമെന്ന് ഒരുകൂട്ടം എം.പിമാർ ഇന്നലെ സ്പീക്കറോട് ആവശ്യപ്പെട്ടു.
അതേ സമയം, രാജ്യത്ത് 450 ഗ്രാം ബ്രെഡ്ഡിന്റെ വില ഒറ്റ രാത്രികൊണ്ട് 30 ശ്രീലങ്കൻ രൂപ കൂടി 170 ആയി. മറ്റ് ബേക്കറി ഉത്പന്നങ്ങൾക്ക് 10 രൂപ വീതം കൂട്ടി. ഗോതമ്പ് മാവിന് വില കിലോയ്ക്ക് 40 ശ്രീലങ്കൻ രൂപ കൂടി. അതേ സമയം, പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ 47കാരൻ ഇന്നലെ മരിച്ചതോടെ ഈ മാസം ആദ്യം നടന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |