ന്യൂയോർക്ക് : യു.എസിൽ ഒക്‌ലഹോമയിൽ ടൽസയിലെ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിൽ ബുധനാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരെയും അക്രമിയെയും തിരിച്ചറിഞ്ഞു. മസ്കോഗീ സ്വദേശിയായ മൈക്കിൾ ലൂയിസ് (45) ആണ് വെടിവയ്പ് നടത്തിയത്. അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ. പ്രീസ്റ്റൺ ഫിലിപ്സ്, ഡോ. സ്റ്റെഫനി ഹ്യൂസെൻ, റിസപ്ഷനിസ്റ്റ് അമാൻഡ ഗ്ലെൻ, ചികിത്സക്കെത്തിയ വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതേ ആശുപത്രിയിൽ മേയ് 19ന് നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് മൈക്കിൾ ലൂയിസ്. മേയ് 24ന് ഇയാൾ ആശുപത്രിവിട്ടെങ്കിലും നട്ടെല്ലിന്റെ വേദന കുറയാതിരുന്നതോടെ പ്രകോപിതനാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ട മൈക്കിൾ നിരവധി തവണ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനിടെ മറ്റ് ചികിത്സകളും തേടി. ദിവസങ്ങൾക്ക് ശേഷം ഇയാൾക്ക് ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ലഭിച്ചതിന് തൊട്ടടുത്ത ദിവസം രണ്ടു തോക്കുകൾ വാങ്ങി ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ഡോക്ടറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് വെടിവയ്ക്കുകയായിരുന്നു.
വീണ്ടും വെടിവയ്പുകൾ
അതിനിടെ, വിസ്‌കോൻസിനിൽ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ വെടിവയ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഗ്രേസ്‌ലാൻഡ് സെമിത്തേരിയിലായിരുന്നു വെടിവയ്പ്. അക്രമിയെ പിടികൂടാനായില്ല. വ്യാഴാഴ്ച രാത്രി അയോവയിൽ പള്ളിക്ക് പുറത്ത് രണ്ട് സ്ത്രീകളെ വെടിവയ്ച്ച് കൊന്ന അക്രമി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |