മോസ്കോ : പശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള പ്രകോപനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ സംവിധാനങ്ങൾ സഖ്യരാജ്യമായ ബെലറൂസിന് നൽകാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തീരുമാനിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അയൽരാജ്യങ്ങളായ ലിത്വാനിയയിലും പോളണ്ടിൽ നിന്നും ഉയരുന്ന ഏറ്റുമുട്ടൽ നയങ്ങളോട് പ്രതികരിക്കാൻ സഹായിക്കണമെന്ന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ പുട്ടിനോട് കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്സ്‌ബർഗിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ സൂചിപ്പിച്ചിരുന്നു.
ആവശ്യമെങ്കിൽ ബെലറൂസിന്റെ റഷ്യൻ നിർമ്മിത എസ്.യു - 25 ജെറ്റുകൾ നവീകരിച്ച് നൽകാമെന്ന് പുട്ടിൻ ലുകാഷെൻകോയ്ക്ക് ഉറപ്പ് നൽകി. ഇസ്കൻഡർ - എം ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ സിസ്റ്റമാണ് റഷ്യ ബെലറൂസിൽ വിന്യസിക്കുക. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളുടെ പരമ്പരാഗത, ആണവ പതിപ്പുകളെ ഇസ്കൻഡർ - എമ്മിൽ ഉപയോഗിക്കാം. 500 കി. മീ വരെയാണ് ഇസ്കൻഡർ - എം ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെ പ്രഹരപരിധി.
ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകാതെ ആക്രമിക്കാനായി റഷ്യ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈലാണ് ഇസ്കൻഡർ. ആണവ പോർമുനകൾ ഘടിപ്പിച്ചാൽ 5 മുതൽ 50 കിലോടൺ ടി.എൻ.ടി ശക്തിയുള്ള സ്ഫോടനങ്ങൾക്ക് ഇവ കാരണമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |