ഡിസംബറിനകം പണി പൂർത്തിയാക്കും
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ പ്രസിഡന്റുമായിരുന്ന ബേനസീർ ഭൂട്ടോയുടെ പ്രതിമ ലിയാഖത്ത് ബാഗിൽ സ്ഥാപിക്കും. ഇതോടെ കഴിഞ്ഞ 15 വർഷമായി ഭൂട്ടോയുടെ പ്രതിമ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വിരാമമായി.
ഭൂട്ടോയുടെ ചരമവാർഷികമായ ഡിസംബർ 27ന് മുമ്പായി നിർമ്മാണം പൂർത്തിയാക്കുമെന്ന് പാർട്ടി അധികൃതർ അറിയിച്ചു. 2007 ഡിസംബർ 27ന് ലിയാഖത്ത് ബാഗിലെ പൊതുയോഗത്തിൽ പങ്കെടുത്ത് മടങ്ങവെയുണ്ടായ ബോംബാക്രമണത്തിലാണ് ബേനസീർ കൊല്ലപ്പെട്ടത്.
റാവൽപിണ്ടി മുനിസിപ്പൽ കമ്മിഷണർ നൂറുൽ അമീൻ മെൻഗൽ, റാവൽപിണ്ടി മുനിസിപ്പൽ കോർപ്പറേഷനുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പ്രതിമക്കായുള്ള സ്ഥലം വാട്ടർ ആൻഡ് സാനിറ്റേഷൻ അതോറിട്ടിയിൽ നിന്നും പാർക്ക്സ് ആൻഡ് ഹോർട്ടിക്കൾച്ചർ അതോറിട്ടിയിൽ നിന്നും ഏറ്റെടുക്കും.
നാഷണൽ കോളജ് ഓഫ് ആർട്സ് വിദ്യാർത്ഥികളിൽ നിന്നും പ്രതിമയ്ക്കായുള്ള ഡിസൈനുകൾ ക്ഷണിച്ചിട്ടുണ്ട്. ലിയാഖത്ത് ബാഗിൽ ബേനസീർ ഭൂട്ടോയുടെ ഓർമയ്ക്കായി പുസ്തകശാലയും സ്മാരകവും നിർമ്മിക്കുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാക്കൾ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
പ്രതിമയുടെ നിർമ്മാണ ചെലവ് ഇക്കൊല്ലത്തെ ബഡ്ജറ്റിൽ അനുവദിക്കുമെന്നും റാവൽപിണ്ടി മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. രാജ്യം സമത്വ ഭാവനയോടെ എല്ലാ നേതാക്കളെയും അംഗീകരിക്കുന്നു എന്ന സന്ദേശമാണ് പ്രതിമയിലൂടെ വിഭാവനം ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |