സാവോ പോളോ : ലോകത്തെ ഏറ്റവും വലിയ പാമ്പാണ് അനാകോണ്ട. ബ്രസീലിലെ ആമസോൺ മഴക്കാടുകളെയും ആമസോൺ നദിയേയും പറ്റി കേൾക്കുമ്പോൾ ഭീമൻ അനാകോണ്ടകളെയും പലർക്കും ഓർമ്മ വരും. 30 അടി വരെ നീളം വച്ചേക്കാവുന്ന ലോകത്തെ ഏറ്റവും ഭാരമേറിയ പാമ്പായ ഗ്രീൻ അനാകോണ്ടകൾ ഉൾപ്പെടെയുള്ള അനാകോണ്ട സ്പീഷീസുകൾ പൊതുവെ ശാന്തശീലരെ പോലെ തോന്നാമെങ്കിലും തരംകിട്ടിയാൽ ഏത് കൊലകൊമ്പനെയും വിറപ്പിക്കാൻ ശേഷിയുള്ളവരാണ്.
ജന്തുലോകത്തെ വേട്ടക്കാരിൽ കേമനായ ഒരു ചീങ്കണ്ണിയോട് പോരടിയ്ക്കുന്ന അനാകോണ്ടയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിലുള്ളത് നീളത്തിലും ഭാരത്തിലും ലോകത്ത് മുന്നിലുള്ള ഗ്രീൻ അനാകോണ്ടയല്ല. പകരം, അനാകോണ്ട സ്പീഷീസിലെ യെല്ലോ അനാകോണ്ടയാണ്. നീളത്തിൽ ഗ്രീൻ അനാകോണ്ടയ്ക്ക് പിന്നിലാണെങ്കിലും ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനമാണ് യെല്ലോ അനാകോണ്ടയ്ക്ക്.
തന്റെ കണ്ണിൽപ്പെട്ട കെയ്‌മൻ ഇനത്തിലെ ഒരു ചീങ്കണ്ണിയെ വരിഞ്ഞ് മുറുകുന്ന യെല്ലോ അനാകോണ്ടയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. യു.എസിലെ ഇന്ത്യാന സ്വദേശിയായ കിം സള്ളിവൻ എന്ന ഫോട്ടോഗ്രാഫറാണ് ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ പകർത്തിയത്.
ബ്രസീലിലെ ക്വിയാബ നദിയാണ് ഈ അനാകോണ്ട - ചീങ്കണ്ണി പോരാട്ടത്തിന്റെ വേദി. അനാകോണ്ട വരിഞ്ഞുമുറുകിയതിന് പിന്നാലെ ശ്വാസം മുട്ടി ചീങ്കണ്ണി വെള്ളത്തിനടിയിലേക്ക് പോയെങ്കിലും അനാകോണ്ട പിടിവിടാൻ തയാറായില്ല. ചീങ്കണ്ണി വെപ്രാളപ്പെട്ട് വീണ്ടും വെള്ളത്തിന് മുകളിലെത്തിയപ്പോഴും അനാകോണ്ട അതിന്റെ കഴുത്തിൽ നിന്ന് പിടിവിട്ടിരുന്നില്ല.
ചീങ്കണ്ണി വീണ്ടും വെള്ളത്തിനടിയിലേക്ക് മുങ്ങിയതോടെ അനാകോണ്ട പിടിവിട്ട് നദിക്കരയിലേക്ക് മടങ്ങുകയായിരുന്നു. ഏകദേശം 40 മിനിറ്റോളമാണ് ഇരുവരുടെയും പോരാട്ടം തുടർന്നതെന്ന് കിം പറയുന്നു. തെക്കേ അമേരിക്കയുടെ തെക്ക് ഭാഗങ്ങളിലാണ് യെല്ലോ അനാകോണ്ടകളെ വ്യാപകമായി കണ്ടുവരുന്നത്. കിഴക്കൻ ബൊളീവിയ, തെക്കൻ ബ്രസീൽ, പരഗ്വായ്, വടക്ക് കിഴക്കൻ അർജന്റീന എന്നിവിടങ്ങളിൽ ഇക്കൂട്ടരെ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |