ടെഹ്‌റാൻ : ലോകപ്രശസ്ത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയ്ക്ക് ആറ് വർഷം തടവ് ശിക്ഷ വിധിച്ച് ഇറാൻ കോടതി. ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ 2010ൽ പനാഹിയ്ക്ക് ആറു വർഷം തടവ് വിധിച്ചിരുന്നു.
അന്ന് രണ്ട് മാസത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹത്തെ ഉപാധികളോടെ മോചിപ്പിച്ചിരുന്നു. എന്നാൽ ഈ ശിക്ഷയുടെ ബാക്കി അനുഭവിക്കണമെന്ന് കാട്ടിയാണ് ഇപ്പോഴത്തെ കോടതി വിധി. പനാഹി നിലവിൽ ടെഹ്‌റാനിലെ ഇവിൻ ജയിലിലാണ്.
കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന പേരിൽ ജാഫർ പനാഹിയേയും സംവിധായകരായ മുഹമ്മദ് റസൂലോഫ്, മുസ്തഫ അലഹ്‌മ്മദ് എന്നിവരെയും കഴിഞ്ഞാഴ്ച ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്യുകയായിരുന്നു. മേയിൽ അബദാനിൽ 10 നില വാണിജ്യക്കെട്ടിടം തകർന്ന് 41 പേർ മരിച്ച സംഭവത്തിൽ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഭരണകൂടം നടത്തിയ ശ്രമങ്ങൾക്കെതിരെ ഇവർ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അറസ്റ്റിലായ മുഹമ്മദ് റസൂലോഫ്, മുസ്തഫ അലഹ്‌മ്മദ് എന്നിവരെ അന്വേഷിക്കാൻ ജയിലിലെത്തിയപ്പോഴാണ് അധികൃതർ പനാഹിയെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര സിനിമാ വേദികളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ് പനാഹി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |