മോസ്കോ: യുക്രെയിനിൽ റിസർവ് സൈനികരെ വിന്യസിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നഗരങ്ങളിൽ പ്രതിഷേധിച്ച സ്ത്രീകളടക്കം 1300 പേർ അറസ്റ്റിൽ. ബുധനാഴ്ച 38 നഗരങ്ങളിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ്. മോസ്കോയിൽ നിന്നാണ് 500 ലേറെ പേരെ അറസ്റ്റ് ചെയ്തത്. മോസ്കോയിലും സെന്റ് പീറ്റേഴ്സ്‌ബർഗിലുമടക്കം യുദ്ധത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അറസ്റ്റ് ചെയ്ത ചിലരെ നിർബന്ധിത സൈനിക സേവനത്തിന് കൊണ്ടുപോയെന്ന് റഷ്യയിലെ സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പുകളിലൊന്നായ ഒ.വി.ഡി - ഇൻഫോ അറിയിച്ചു. വിസമ്മതിച്ച ഒരാളെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. 9 മാദ്ധ്യമ പ്രവർത്തകരും അറസ്റ്റിലായി.
20 ലക്ഷത്തോളം വരുന്ന റിസർവ് സൈന്യത്തിൽ നിന്ന് മൂന്ന് ലക്ഷം പേരെ യുക്രെയിനിൽ ഉടൻ വിന്യസിക്കുമെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗു നൽകുന്ന വിവരം. റിസർവ് ലിസ്റ്റിലുള്ള പൗരന്മാരെയും നേരത്തെ സായുധ സേനകളിൽ സേവനമനുഷ്ഠിച്ചവരെയുമാണ് നിലവിൽ പുട്ടിന്റെ ഉത്തരവ് ബാധിക്കുന്നത്. ഇവർ നിർബന്ധിത സൈനിക സേവനത്തിന് വിധേയരാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |