മോസ്‌കോ: മദ്ധ്യ റഷ്യയിലുള്ള ഇഷെവ്‌സ്‌കിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ 11 വിദ്യാർത്ഥികളുൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. രണ്ട് വീതം അദ്ധ്യാപകരും സെക്യൂരിറ്റി ജീവനക്കാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. സ്‌കൂളിലെ മുൻ വിദ്യാർത്ഥിയായ ആർട്ടിയോം കസാന്ത്‌സേവാണ് (34) ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് സ്‌കൂളിൽ ആത്മഹത്യ ചെയ്ത നിലയിൽ പൊലീസ് കണ്ടെത്തി. ആക്രമണത്തിന് ശേഷം ഇയാൾ സ്വയം വെടിവയ്‌ക്കുകയായിരുന്നു.
സംഭവത്തിൽ 20 വിദ്യാർത്ഥികളുൾപ്പെടെ 24 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. റഷ്യയുടെ യുഡ്മർട്ട് റിപ്പബ്ലിക്കിന്റെ പ്രാദേശിക തലസ്ഥാനമാണ് ഇഷെവ്‌സ്‌ക്. മോസ്‌കോയിൽ നിന്ന് 1000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
അക്രമിയുടെ കൈവശം രണ്ട് തോക്കുകളും സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നു. നാസി ചിഹ്നമായ ചുവന്ന സ്വസ്തിക പ്രിന്റ് ചെയ്ത കറുത്ത ടീ ഷർട്ട് ധരിച്ചെത്തിയതിനാൽ നവ ഫാസിസ്റ്റ് ചിന്താഗതിക്കാരനാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇയാൾ നേരത്തെ മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുള്ളതായും രേഖകൾ ലഭിച്ചു.
അതേസമയം, 1999ൽ അമേരിക്കയിലെ കൊളറാഡോയിലെ സ്‌കൂളിൽ വെടിവയ്പ്പ് നടത്തിയ എറിക് ഹാരിസിനും ഡിലൻ ക്ലെബോൾഡിനും ആദരാഞ്ജലി അർപ്പിച്ച് നിർമ്മിച്ച കീചെയിനുകൾ ആക്രമണത്തിന് ഉപയോഗിച്ച തോക്കുകളിൽ ഉണ്ടായിരുന്നു.
രക്ഷ തേടിയത് മേശയ്‌ക്കടിയിൽ
അക്രമി തോക്കുമായി ക്ലാസ് മുറികളിലൂടെ നടക്കുമ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും മേശയ്‌ക്കടിയിലും അലമാരകളിലും ഒളിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. രക്ഷപ്പെടാൻ ജനലുകളിലൂടെ ചാടിയ നിരവധി വിദ്യാർത്ഥികൾക്കും പരിക്കേറ്റു. വെടിവയ്പ്പിനെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിൻ അപലപിച്ചു. മനുഷ്യത്വരഹിതമായ ഭീകരാക്രമണമാണെന്ന് നടന്നതെന്ന് പുടിൻ പറഞ്ഞു. ഭീകരാക്രമണത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |