കൊളംബോ: സർക്കാർ ജീവനക്കാർ സോഷ്യൽ മീഡിയയിലൂടെയുള്ള അഭിപ്രായം പറയുന്നത് ശ്രീലങ്ക വിലക്കി. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ആഹാരം കിട്ടാതെ സ്കൂൾ കുട്ടികൾ തളർന്നുവീഴുകയാണെന്ന് ഏതാനും അദ്ധ്യാപകരും ആരോഗ്യപ്രവർത്തകരും സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. നിരോധന പരിധിയിൽ സോഷ്യൽ മീഡിയ പോസ്റ്റുകളെയും ഉൾപ്പെടുത്തിയതായി 15 ലക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്‌മെന്റ് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തിയാൽ അച്ചടക്ക നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം കുട്ടികൾ സ്‌കൂളുകളിൽ തളർന്നുവീഴുന്നെന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോഗ്യമന്ത്രി കെഹെലിയ റാംബുക്‌വെല്ല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |