ന്യൂയോർക്ക് : പുലിറ്റ്സർ പുരസ്കാര ജേതാവായ കാശ്മീരി മാദ്ധ്യമ പ്രവർത്തക സന്ന ഇർഷാദ് മട്ടുവിനെ ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി യു.എസ്.
റിപ്പോർട്ടുകൾ സംബന്ധിച്ച് തങ്ങൾക്ക് അറിവുണ്ടെന്നും കാര്യങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മാദ്ധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാൻ യു.എസ് പ്രതിബദ്ധരാണെന്നും ഇത്തരം ജനാധിപത്യ മൂല്യങ്ങൾ ഇന്ത്യ - യു.എസ് ബന്ധത്തിന്റെ അടിത്തറയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉപവക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
ഫ്രീലാൻസ് ഫോട്ടോജേർണലിസ്റ്റായ സന്നയ്ക്ക് ഇന്ത്യയിലെ കൊവിഡ് വ്യാപന സമയത്തെ ചിത്രങ്ങൾ പകർത്തിയതിനാണ് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ യു.എസിലേക്കു പുറപ്പെടാനൊരുങ്ങവെയാണ് സന്നയെ വിമാനത്താവളത്തിൽ തടഞ്ഞത്.
ചൊവ്വാഴ്ച നടന്ന സംഭവം സന്ന ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. രണ്ടാം തവണയാണ് താൻ തടയപ്പെട്ടതെന്നും കാരണം വ്യക്തമാക്കിയില്ലെന്നും സന്ന ആരോപിച്ചു. 'നോ ഫ്ലൈ"പട്ടികയിൽപ്പെട്ട കാശ്മീരി മാദ്ധ്യമപ്രവർത്തകരിൽ സന്നയും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരമുണ്ട്.
സന്നയും അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ലോകപ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുമടക്കം നാല് ഇന്ത്യൻ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർമാർ ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിൽ ഈ വർഷത്തെ പുലിറ്റ്സർ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |