കെയ്റോ : ഈജിപ്ഷ്യൻ ഫറവോമാരിൽ ഏറ്റവും പ്രശസ്തനാണ് തുത്തൻഖാമൻ. പുരാതന ഈജിപ്റ്റിനെ സംബന്ധിച്ച പഠനങ്ങളിലെ പൊൻതൂവൽ എന്ന് വിശേഷിപ്പിക്കാവുന്നതാണ് തുത്തൻഖാമന്റെ കല്ലറയുടെ കണ്ടെത്തൽ. തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയിട്ട് ഇന്നലെ 100 വർഷം തികഞ്ഞു. 1922ൽ നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിനടുത്തുള്ള വാലി ഒഫ് കിംഗ്സിൽ ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റായ ഹൊവാർഡ് കാർട്ടർ ആണ് ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയത്.
കല്ലറയിൽ നിരവധി അമൂല്യ വസ്തുക്കളുണ്ടായിരുന്നു. പ്രശസ്തമായ തുത്തൻഖാമന്റെ മുഖംമൂടിയും കഠാരയുമൊക്കെ ഇതിൽപ്പെടുന്നു. ഇവ ഇപ്പോഴും കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
തുത്തൻഖാമന്റെ കല്ലറയും ജീവിതവും ഇന്നും ശാസ്ത്രലോകത്തിന് മുന്നിൽ ഒരു നിഗൂഢതയാണ്. ഈ കല്ലറയെ പറ്റിയുള്ള പഠനങ്ങൾ ഇന്നും തുടരുന്നു. 18ാം രാജവംശത്തിൽപ്പെട്ട തുത്തൻഖാമൻ എട്ടോ ഒമ്പതോ വയസുള്ളപ്പോൾ അധികാരത്തിലേറിയെന്ന് പറയപ്പെടുന്നു. 19 വയസുള്ളപ്പോഴാണ് തുത്തൻഖാമൻ മരിച്ചത്. തുത്തൻഖാമൻ എങ്ങനെ മരിച്ചു എന്നത് ഇന്നും തർക്ക വിഷയമാണ്.
കാലിലെ ഒടിവ്, രഥത്തിൽ നിന്നുള്ള വീഴ്ച തുടങ്ങി മലേറിയ ബാധ വരെ മരണകാരണങ്ങളായി പറയപ്പെടുന്നു. തുത്തൻഖാമന് സിക്കിൾ സെൽ അനീമിയ ഉണ്ടായിരുന്നിരിക്കാമെന്നാണ് മറ്റൊരുവാദം. തലക്കടിയേറ്റാകാം മരണമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |