ജക്കാർത്ത: ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് നൽകുന്നതിന്റെ ചിത്രം വൈറലാകുന്നു. ഇന്നലെ ജി 20 നേതാക്കൾ ബാലിയിൽ ടാമൻ ഹുറ്റൻ റയാ എൻഗുരാ റായ് കണ്ടൽ വനം സന്ദർശിക്കുന്നതിനിടെയാണ് ചിത്രം പകർത്തിയത്.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി മോദിയുൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് കണ്ടൽ വൃക്ഷങ്ങൾ നട്ടു. ചൊവ്വാഴ്ച ഉച്ചകോടിയുടെ ആദ്യദിനം യോഗം ആരംഭിക്കുന്നതിനു മുമ്പ് മോദിയുടെ അടുത്തെത്തി ബൈഡൻ ഹസ്തദാനം നൽകുന്നതിന്റെയും സൗഹൃദ സംഭാഷണം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ വൈറലായിരുന്നു.
അതേസമയം, ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹ്‌സെയ്ൻ ലൂംഗ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരുമായി മോദി ഇന്നലെ ഉഭയകക്ഷി ചർച്ചകൾ നടത്തി. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും മോദിയും ഹസ്തദാനം നൽകി ഹ്രസ്വ സംഭാഷണം നടത്തിയിരുന്നു. 2019ൽ ഇന്ത്യൻ അതിർത്തിയിലെ ചൈനീസ്
അതിക്രമത്തിന് ശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഇന്നലെ ഉച്ചകോടിയുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സെഷനിൽ പങ്കെടുത്ത അദ്ദേഹം പാവപ്പെട്ടവരുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റം കൊണ്ടുവരാൻ കഴിയുംവിധം ഡിജിറ്റൽ സാങ്കേതികവിദ്യയെ കൂടുതൽ വിശാലമാക്കണമെന്ന് ചൂണ്ടിക്കാട്ടി. മഹാമാരിക്കാലത്തടക്കം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമായി മാറിയ ഡിജിറ്റൽപരമായ ശ്രമങ്ങളെ പറ്റിയും അദ്ദേഹം വിവരിച്ചു.
ജി - 20ൽ മോദിയുടെ മുൻഗണനകൾ
പുതിയ ആശയങ്ങളും കൂട്ടായ പ്രവർത്തനങ്ങളും
പരിസ്ഥിതി ജീവിതശൈലി ബഹുജനപ്രസ്ഥാനമാക്കും
വികസന നേട്ടങ്ങൾ എല്ലാവരിലും എത്തിക്കും
ആഗോള വികസനത്തിൽ വനിതാ പങ്കാളിത്തം
സമാധാനത്തിനും ഐക്യത്തിനും ശക്തമായ സന്ദേശം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |