കെയ്റോ: ഈജിപ്റ്റിലെ ഷാം എൽ ഷെയ്ഖിൽ നടന്ന ഐക്യരാഷ്‌ട്ര സഭയുടെ (യു.എൻ) കാലാവസ്ഥാ ഉച്ചകോടിയായ 'കോപ് 27"ൽ കാലാവസ്ഥാ ദുരന്തങ്ങളാൽ ബുദ്ധിമുട്ടുന്ന ദരിദ്ര, വികസ്വര രാജ്യങ്ങളെ സഹായിക്കാനുള്ള ഫണ്ട് സ്വരൂപിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച കരാറിൽ ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ ഇന്നലെ ഒപ്പിട്ടു. എന്നാൽ ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനുള്ള നടപടികൾ മുന്നോട്ടുവച്ചിട്ടില്ല. വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടിയിൽ തിരക്കിട്ട ചർച്ചകൾക്കൊടുവിൽ ഇന്നലെ പുലർച്ചെയാണ് അന്തിമ സമവായമുണ്ടാക്കിയത്. ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയും കാലാവസ്ഥാ നഷ്ടപരിഹാര കരാറും ഇന്ത്യയടക്കമുള്ള പ്രതിനിധികൾ അംഗീകരിച്ചു.
ഉച്ചകോടിയുടെ പ്രഖ്യാപനങ്ങൾ
ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ ആഴത്തിലും വേഗത്തിലുമുള്ള അടിയന്തര നടപടികൾ വേണം
ഭൂമിയിലെ ശരാശരി താപനിലയിൽ വന്നിട്ടുള്ള ഉയർച്ച വ്യവസായവത്കരണത്തിന് മുമ്പുള്ളതിൽ നിന്ന് 2 ഡിഗ്രി സെൽഷ്യസിനപ്പുറത്തേക്ക് കൂടാൻ അനുവദിക്കരുത്. ശരാശരി ഉയർച്ച 1.5 ഡിഗ്രിയ്ക്കുള്ളിൽ നിലനിറുത്താനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക
പാഴാകുന്ന ഫോസിൽ ഇന്ധന സബ്സിഡികൾ ഘട്ടംഘട്ടമായി നിറുത്തലാക്കാനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താത്ത കൽക്കരി ഊർജത്തിന്റെ ഉപയോഗം ക്രമേണ കുറയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നു.
പുനരുപയോഗ ഊർജത്തിലേക്കുള്ള പരിവർത്തനങ്ങൾ വേഗത്തിലാക്കണം
കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ട് സ്ഥാപിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച സാമ്പത്തിക ക്രമീകരണങ്ങൾക്കുള്ള നിയമങ്ങളും പണത്തിന്റെ ഉറവിടവും നിശ്ചയിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അടുത്ത വർഷം ദുബായിൽ നടക്കുന്ന ഉച്ചകോടിയിൽ പരിഗണിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |