ബീജിംഗ് : കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ചൈനയിൽ കൊവിഡ് കേസുകൾ കുതിക്കുന്നതിൽ ആശങ്ക. ബീജിംഗ്, ഷാങ്ങ്‌ഹായി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആശുപത്രികൾ രോഗികളാൽ നിറയുന്നതായാണ് വിവരം. വരുന്ന 90 ദിവസത്തിനുള്ളിൽ ചൈനയിലെ 60 ശതമാനം പേരും ലോകത്തെ പത്ത് ശതമാനം പേരും വൈറസ് ബാധിതരാകുമെന്ന് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ദ്ധൻ എറിക് ഫീഗൽ - ഡിങ്ങ് പറയുന്നു.
ചൈനയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഭരണകൂടം ഇത് അംഗീകരിച്ചിട്ടില്ല. ശ്വാസകോശ പ്രശ്നം മൂലം മരിക്കുന്ന കൊവിഡ് രോഗികളെ മാത്രമാണ് ഔദ്യോഗിക പട്ടികയിൽ ചേർക്കുന്നതെന്നാണ് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മിഷൻ പറയുന്നത്. രാജ്യത്ത് പടരുന്ന ഒമിക്രോണിന്റെ തീവ്രത കുറഞ്ഞെന്നും വൈറസിനൊപ്പം ഇനി ജീവിക്കണമെന്നുമാണ് ചൈനീസ് അധികൃതർ പറയുന്നത്.
ആശങ്കയറിയിച്ച് യു.എസ്
ലോകമെമ്പാടും മഹാമാരിയിൽ നിന്ന് മുക്തമാകുന്നതിനിടെ ചൈനയിൽ കേസുകൾ കുത്തനെ കൂടുന്നതിൽ ആശങ്കയറിയിച്ച് യു.എസ്. വൈറസ് വ്യാപനം നിയന്ത്രണാതീതമാകുന്നത് പുതിയ വകഭേദങ്ങൾക്ക് കാരണമായേക്കാമെന്നും എല്ലായിടങ്ങളിലുമുള്ള മനുഷ്യർക്ക് അത് ഭീഷണി ഉയർത്തുന്നതായും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |