'ഡിഎൻഎ  പരിശോധന  കഴിയാതെ  അസ്ഥികൂടം മകന്റേതാണെന്ന് പറയാൻ കഴിയില്ല';  കഴക്കൂട്ടത്തെത്തി അവിനാഷിന്റെ പിതാവ്

Saturday 02 March 2024 4:05 PM IST

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ പഴയ വാട്ടർ ടാങ്കിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലെെസൻസിന്റെ ഉടമയായ യുവാവിന്റെ പിതാവ്. ഡിഎൻഎ പരിശോധന കഴിയാതെ അസ്ഥികൂടം മകന്റേത് ആണോയെന്ന് പറയാൻ കഴിയില്ല. 2017ന് ശേഷംമകനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും അവിനാഷ് ആനന്ദിന്റെ പിതാവ് ആനന്ദ് കൃഷ്ണ പറഞ്ഞു. അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രെെവിംഗ് ലെെസൻസിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. അവിനാഷിന്റെ പിതാവിൽ നിന്ന് പൊലീസ് വിവരങ്ങൾ അന്വേഷിക്കുകയാണ്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് പൊലീസ് വിവരങ്ങൾ എടുത്തത്.

കണ്ണൂർ തലശേരി ശ്രീവിലാസിൽ അവിനാഷ് ആനന്ദ് എന്നാണ് സ്ഥലത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അസ്ഥികൂടത്തിൽ നിന്ന് പാന്റ്സും ഷർട്ടുമായിരുന്ന് വേഷമെന്ന് സ്ഥിരീകരിച്ചു. ടാങ്കിൽ തൂങ്ങിമരിച്ചതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. കുരുക്കിട്ട ഒരു കയർ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതാണ് സംശയത്തിന് കാരണം. വാട്ടർ ടാങ്കിൽ നിന്ന് ബാഗ്,തൊപ്പി,കണ്ണട,ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മരിച്ചത് ഐ.ടി പ്രൊഫഷണലാകാമെന്ന സംശയമുണ്ട്. തൂങ്ങിമരിച്ച ശേഷം ശരീരം പൂർണമായി അഴുകി അസ്ഥികൾ നിലത്ത് വീണതാകാമെന്നും പൊലീസ് പറയുന്നു.

അവിനാഷിന്റെ മാതാപിതാക്കളും സഹോദരനും ചെന്നൈയിലാണ്. വർഷങ്ങളായി ഇവർക്ക് നാടുമായി ബന്ധമില്ല. ഐ.ടി മേഖലയിൽ ജോലി ചെയ്‌തിരുന്ന അവിനാഷ് 2017ലാണ് അവസാനമായി നാട്ടിലെത്തിയതെന്നും ഇതിനുശേഷം തങ്ങൾക്ക് ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.

Advertisement
Advertisement