ദുരന്തത്തെ നേരിടുന്നത് ഒറ്റക്കെട്ടായി: രാഹുൽ

Tuesday 13 August 2019 11:29 PM IST

കൽപ്പറ്റ: കാലവർഷക്കെടുതിയെ കേരളം ഒറ്റക്കെട്ടായാണ് നേരിടുന്നതെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് ദുരിതബാധിതരോട് പറയേണ്ട സമയമാണിതെന്നും മറ്റ് വിഷയങ്ങൾക്കൊന്നും പ്രാധാന്യമില്ലെന്നും കൽപ്പറ്റ കളക്ടറേറ്റിന് പുറത്ത് മാദ്ധ്യമ പ്രവർത്തകരോട് രാഹുൽ പറഞ്ഞു. വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വയനാട് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരെ കണ്ടത്. പ്രളയബാധിതരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. വീടും സ്വത്തും നഷ്ടപ്പെട്ടവർ ഭാവി തകർന്നതായി കരുതേണ്ടെന്നും വേണ്ട സഹായങ്ങൾ എല്ലാം ചെയ്യുമെന്നും വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച രാഹുൽ വ്യക്തമാക്കി. മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും സംസാരിച്ചു. അടിയന്തര സഹായം നല്കാൻ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും മേൽ സമ്മദ്ദം ചെലുത്തും.

സുരക്ഷാവലയം വിട്ട് ക്യാമ്പിൽ കഴിയുന്നവർക്കിടയിലേക്കിറങ്ങിയാണ് രാഹുൽ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആരെയും കുറ്റപ്പെടുത്താനില്ല എന്നായിരുന്നു മറുപടി. വിഷയം രാഷ്ട്രീയവത്കരിക്കാൻ ഇല്ല പ്രളയബാധിതർക്ക് ധനസഹായം നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. ഭവനവും സ്വത്തും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയാണ് അത്യാവശ്യം. എത്ര പണം നൽകിയാലും നഷ്ടങ്ങൾക്കു പരിഹാരമാവില്ലെന്നറിയാം. ജാതിമത ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു പ്രയത്‌നിക്കുന്നത് സന്തോഷം നൽകുന്നു. കാണാതായവർക്കായുള്ള തെരച്ചിൽ ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഊർജിതമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.