വി. നാരായണൻ ഇന്ത്യയുടെ `ക്രയോമാൻ' ഐ.എസ്.ആർ.ഒയിൽ കാത്തിരിക്കുന്നത് ഭാരിച്ച ദൗത്യങ്ങൾ
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായ ഡോ.വി. നാരായണനെ കാത്തിരിക്കുന്നത് തിരക്കേറിയ ദൗത്യങ്ങൾ.
ക്രയോജനിക് എൻജിനിയറിംഗിൽ എംടെക്കും എയ്റോസ്പെയ്സിൽ പി.എച്ച്.ഡിയും എടുത്ത നാരായണൻ ഇന്ത്യയുടെ 'ക്രയോമാൻ'എന്നാണ്അറിയപ്പെടുന്നത്.ഇന്ത്യൻ റോക്കറ്റുകളുടെയും ബഹിരാകാശ ദൗത്യങ്ങളുടെയും കരുത്ത് വർദ്ധിപ്പിക്കാൻ സഹായകരമായ ഇന്ത്യൻ പ്രൊപ്പൽഷൻ പ്ളാൻ- 2017-2037 തയ്യാറാക്കിയതാണ് വി.നാരായണനെ ശ്രദ്ധേയനാക്കിയത്.
എസ്.സോമനാഥ് തുടങ്ങിവെച്ച സുപ്രധാന ദൗത്യങ്ങളിൽ അണിയറക്കാരനായി പ്രവർത്തിച്ചതാണ് ആത്മവിശ്വാസം പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദവി ഏൽപിക്കാൻ തീരുമാനിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹം നന്ദി പറഞ്ഞു.എസ്.സോമനാഥിന്റെ കാലാവധി പൂർത്തിയാകുന്ന 14നാണ് ചുമതലയേൽക്കുക.
2025 ഐ.എസ്.ആർ.ഒയെ സംബന്ധിച്ച് സുപ്രധാന വർഷമാണ്. അടുത്ത വർഷത്തെ ഗഗൻയാൻ ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടത് ഈ വർഷമാണ്. ആളില്ലാത്ത രണ്ട് ബഹിരാകാശ ദൗത്യങ്ങൾ ഗഗൻയാൻ നിർവ്വഹിക്കാനിരിക്കുകയാണ്. ചന്ദ്രയാൻ 4ന്റെയും ഇന്ത്യൻ സ്പെയ്സ് സ്റ്റേഷന്റേയും ദൗത്യങ്ങളുണ്ട്. എൽ.പി.എസ്.സിയിലെ കൃത്യതയാർന്ന ഷെഡ്യൂളുകളിൽ നിന്ന് ഐ.എസ്.ആർ.ഒ. ചെയർമാന്റെ തിരക്കുകളിലേക്ക് ഇറങ്ങുന്നത്.
ഈ മാസം ഒടുവിൽ ഐ.ആർ.എൻ.എസ്.എസ്.ഉപഗ്രഹ വിക്ഷേപണമുണ്ടാകും. ജി.എസ്.എൽ.വി. റോക്കറ്റിലാണത്. തൊട്ടുപിന്നാലെ ഗഗൻയാൻ ആളില്ലാവിക്ഷേപണം എൽ.വി. എം.3റോക്കറ്റിൽ നടത്തും.
രാജ്യത്ത് ബഹിരാകാശ വ്യവസായ,ഗവേഷണ രംഗം മാറികൊണ്ടിരിക്കുന്ന സാഹചര്യമാണിത്.അതിന് വേഗത കൈവരിക്കുകയായിരിക്കും ചെയർമാൻ എന്ന നിലയിൽ ലക്ഷ്യമാക്കുക. സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകും. ബഹിരാകാശ മേഖലയിൽ സ്വകാര്യപങ്കാളിത്തം വർദ്ധിപ്പിക്കും. നിലവിൽ 53 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. അതിന്റെ പത്തിരട്ടിയെങ്കിലും സമീപഭാവിയിൽ വേണ്ടിവരും. അത് പൂർത്തിയാക്കാൻ സ്വകാര്യസഹകരണം അനിവാര്യമാണ്-നാരായണൻ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ഐ.എസ്.ആർ.ഒ.യ്ക്ക് കൂടുതൽ പ്രാമുഖ്യം കൈവന്നിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളുമായുള്ള സഹകരണത്തിൽ സുപ്രധാന നിലപാടുകളെടുക്കേണ്ടിവരുന്നത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള സ്പെയ്സ് എക്കണോമിയിൽ ഇന്ത്യയുടെ പങ്ക് 2% ൽ നിന്ന് 10ശതമാനമാക്കി ഉയർത്തുന്നതിനായിരിക്കും ചെയർമാൻ എന്ന നിലയിൽ മുൻഗണന നൽകുക
കർഷകന്റെ മകൻ
# തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലെകാട്ടുവിളയ് ഗ്രാമത്തിലെ കർഷകനായ വണ്ണിയപെരുമാളിന്റേയും തങ്കമ്മാളിന്റെയും ആറ് മക്കളിൽ ഇളയവനാണ് വി.നാരായണൻ.കന്യാകുമാരിയിലെ തമിഴ് മീഡിയം സ്കൂളിൽ പഠനം പൂർത്തിയാക്കി. പത്താം ക്ളാസ് പരീക്ഷയിലും പിന്നീട് ഖരഗ്പൂർ ഐ.ഐ.ടിയിൽ എംടെക്കിനും റാങ്ക് നേടിയിരുന്നു.
1984 ൽ വി.എസ്.എസ്.സിയിലൂടെ ഐ.എസ്.ആർ.ഒ.യിലെത്തി.
നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടറാണ്.14ന് ചുമതലയേൽക്കുന്നതോടെ.ബഹിരാകാശ വകുപ്പ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, സ്പെയ്സ് കമ്മിഷൻ ചെയർമാൻ തുടങ്ങിയ പദവികളും വഹിക്കും.ഭാര്യ: കവിതാരാജ്. മക്കൾ: ദിവ്യ, കലേഷ്.