മാദ്ധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്നകേസ് ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നാർക്കോട്ടിക് അസി. കമ്മിഷണർ ഷീൻ തറയിലിനെയാണ് മാറ്റിയത്. എസ് പി ഷാനവാസിനാണ് ഇനി മുതൽ അന്വേഷണത്തിന്റെ ചുമതല.
ഷാനവാസിനായിരിക്കും ഇനി അന്വേഷണത്തിന്റെ പൂർണചുമതല. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. ശ്രീറാമിന്റെ രക്തപരിശോധന വെെകിയത് സംബന്ധിച്ച് ഷീൻ നൽകിയ റിപ്പോർട്ട് വിവാദമായിരുന്നു.എന്നാൽ അന്വേഷണ സംഘത്തിൽ ഷീൻ തുടരും.
അതേസമയം കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ വകുപ്പ് തല നടപടി തുടങ്ങിയിരുന്നു.
15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ മാസം 30ന് നോട്ടീസ് അയച്ചിരുന്നു. വിശദീകരണം നൽകിയില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.
വാഹനപകട കേസിൽ റിമാൻഡിലായതിന് പിന്നാലെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ സസ്പെൻഡ് ചെയ്തിരുന്നു. അഖിലേന്ത്യാ സർവ്വീസ് ചട്ടപ്രകാരമാണ് ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് മൂന്ന് പുലർച്ചെയാണ് കെ എം ബഷീർ കൊല്ലപ്പെടുന്നത്.