ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന കേസ്: നടപടികൾ നിറുത്തിവച്ചു

Saturday 29 March 2025 12:18 AM IST

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന കേസിൽ രഹന ഫാത്തിമയ്‌ക്കെതിരായ തുടർനടപടികൾ പൊലീസ് നിറുത്തിവച്ചു. 2018ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികൾ നിറുത്തിവച്ചതായുള്ള റിപ്പോർട്ട് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പത്തനംതിട്ട പൊലീസ് സമർപ്പിച്ചത്.

പരാതിക്കാരനായ ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണ മേനോനെയും ഇക്കാര്യങ്ങൾ അറിയിച്ചു. വിവരങ്ങൾ ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ശബരിമലയിൽ യുവതികൾക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതിനെത്തുടർന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റുചെയ്‌തെന്ന പരാതിയിലാണ് രഹനയ്ക്കെതിരെ കേസെടുത്തത്.

അതേസമയം, മെറ്റയിൽനിന്ന് വിവരങ്ങൾ ലഭ്യമല്ലെന്നു പറഞ്ഞ് അന്വേഷണം നിറുത്തുന്നത് ശരിയല്ലെന്ന് രാധാകൃഷ്ണ മേനോൻ പറഞ്ഞു. പൊലീസ് റിപ്പോർട്ടിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.