'തിരഞ്ഞെടുപ്പെന്നാൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തിമത്സരമല്ല, മറുപടി പറഞ്ഞ് സമയം കളയാനില്ല'
കോഴിക്കോട്: സംസ്ഥാനത്ത് എൽ ഡി എഫിന് അനുകൂലമായ സാഹചര്യമാണെന്ന് പൊരുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. നല്ലനിലയിൽ എൽഡിഎഫിന് വിജയമുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ബേപ്പൂരിൽ തോറ്റാൽ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമോ എന്ന യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിന്റെ വെല്ലുവിളിക്കും മറുപടി നൽകിയ അദ്ദേഹം എക്സിറ്റ് പോൾ പ്രഖ്യാപനങ്ങളെയും തള്ളി.
'2021 തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളിൽ പരാജയം വിധിച്ചൊരു സ്ഥാനാർത്ഥിയായിരുന്നു ഞാൻ. പക്ഷേ, വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ റെക്കോഡ് വോട്ടാണ് ലഭിച്ചത്. എന്റെ മണ്ഡലം മാത്രമല്ല. കുറേ മണ്ഡലങ്ങൾ ഇങ്ങനെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പെന്നാൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തിമത്സരമല്ല. ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിട്ടാണ് ഇടതുപക്ഷം പൊതുവേ അതിനെ കാണുന്നത്. ജനങ്ങളും അങ്ങനെയാണ് കാണുന്നത്. ജനങ്ങളിൽ വലിയാെരുശതമാനം ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടുചെയ്യുന്നത്. ആരാണ് ജനപ്രതിനിധിയാകേണ്ടതെന്ന് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്- റിയാസ് പറഞ്ഞു.
പി വി അൻവറിന്റെ വെല്ലുവിളിക്ക് മറുപടി പറഞ്ഞ് സമയം കളയേണ്ട ആവശ്യമില്ലെന്നും അൻവർ പറഞ്ഞു. ഓരോരുത്തർ ഉയർത്തിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങൾ വിധിയെഴുതും.ആ നിയാേജകമണ്ഡലത്തിൽ ഓരോരുത്തർ ഉയർത്തിയ കാര്യങ്ങൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നുള്ളത് നാലാംതീയതി കാണാമെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് റിസായിനെ വെല്ലുവിളിച്ച് പി വി അൻവർ രംഗത്തെത്തിയത്. ബേപ്പൂർ മണ്ഡലത്തിൽ തനിക്ക് ജയമുറപ്പെന്നും മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്നായിരുന്നു അൻവർ പറഞ്ഞത്. മറിച്ച് സംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചിരുന്നു. മണ്ഡലത്തിൽ അൻവറിന് കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും വോട്ടുശതമാനത്തിൽ കുറവുവരുമെങ്കിലും ബേപ്പൂർ ഉറച്ച എൽഡിഎഫ് കോട്ടയായി തന്നെ നിൽക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നായിരുന്നു അൻവറിന്റെ അവകാശവാദം.