വയനാട് ടൗൺഷിപ്പിൽ 17 കുടുംബങ്ങൾക്ക് കൂടി വീട് കൈമാറി
കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ 17 വീടുകൾ കൂടി കുടുംബങ്ങൾക്ക് കൈമാറി. ഇതോടെ ഗുണഭോക്താക്കൾക്ക് കൈമാറിയ വീടുകളുടെ എണ്ണം 43 ആയി. നാലാം സോണിലെ എ ക്ലസ്റ്ററിൽ ഉൾപ്പെട്ട വീടുകളാണ് ഇന്നലെ കൈമാറിയത്. ഊരാളുങ്കൽ , കിഫ് കോൺ അധികൃതരും ഗുണഭോക്താക്കളും സംയുക്ത പരിശോധന നടത്തിയ ശേഷമാണ് വീടുകൾ കൈമാറിയത്. നേരത്തെ 26 വീടുകൾ രണ്ടുഘട്ടങ്ങളിലായി കൈമാറിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ആദ്യഘട്ടത്തിൽ രേഖകൾ കൈമാറിയ 178 കുടുംബങ്ങൾക്കും വീടുകൾ കൈമാറും. ടൗൺഷിപ്പിലെ അവസാനഭാഗത്താണ് വീടുകളെങ്കിലും ബൈപ്പാസിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രദേശം കൂടിയാണിത്. അതിനാൽ തന്നെ ഗുണഭോക്താക്കൾ പൂർണ സന്തോഷത്തോടെയാണ് വീടുകൾ സ്വീകരിച്ചത്. പരിശോധന പൂർത്തിയാക്കി വീട് കൈമാറ്റം അവസാനിക്കുന്നതോടെ 178 കുടുംബങ്ങളും ഒരുമിച്ച് ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിക്കും. മേയ് 15ന് ശേഷമാകും ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിക്കുക.
നൈസ മോൾക്ക് ടൗൺഷിപ്പിൽ വീടുകിട്ടി
@വീട് സൂപ്പറെന്ന് നൈസ മോൾ
കൽപ്പറ്റ: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും താലോലിച്ച നൈസ മോൾക്കും വയനാട് ടൗൺഷിപ്പിൽ വീട് കിട്ടി. നാലാം സോണിലെ എ ക്ലസ്റ്ററിലെ ആറാമത് വീടാണ് നൈസ മോൾക്ക് കിട്ടിയത്. ഏപ്രിൽ ഒന്നിന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വീടിന്റെ രേഖകൾ നൈസയും ഉമ്മ ജസീലയും ചേർന്ന് സ്വീകരിച്ചിരുന്നു. എന്നാൽ വീട് കൈമാറി കിട്ടിയിരുന്നില്ല. ഇന്നലെ ചേർന്ന ഊരാളുങ്കൽ കിഫ്കോൺ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് വീട് കിട്ടിയത്. നൈസയും ഉമ്മ ജസീലയും വീട് സന്ദർശിച്ചു. വീട് സൂപ്പറാണെന്ന് നൈസ പറഞ്ഞു. വീട്ടിലേക്ക് കുറെ സാധനങ്ങൾ കൊണ്ടുവരണം. എന്റെ കളി സാധനങ്ങളും കൊണ്ടുവരാനുണ്ട്. വീട്ടിൽ സോഫ കൂടി ഉണ്ടെങ്കിൽ നല്ല രസമായിരിക്കും- നൈസ പറഞ്ഞു. ഉരുൾ ദുരന്തത്തിൽ പിതാവ് ഷാജഹാൻ ഉൾപ്പെടെ അടുത്ത ബന്ധുക്കളെ നൈസയ്ക്ക് നഷ്ടമായിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ഇവർ ഇവിടെ താമസമാക്കും. നിലവിൽ മേപ്പാടിയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്.