മുപ്പതുകാരനായ ജഡ്ജി വീട്ടിൽ തൂങ്ങിമരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

Sunday 03 May 2026 7:40 AM IST

ന്യൂഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. മുപ്പതുകാരനായ അമൻ കുമാർ ശർമ്മയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരീഭർത്താവാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും എല്ലാ കോണുകളും അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

2021 ജൂൺ 19നാണ് അമൻ കുമാർ ശർമ്മ ഡൽഹി ജുഡീഷ്യൽ സർവീസസിൽ ചേർന്നത്. പൂനെയിലെ സിംബയോസിസ് ലോ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 2018 ൽ ബിഎ എൽഎൽബി പൂർത്തിയാക്കി. സേവനകാലത്ത്, അദ്ദേഹം നിരവധി ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്യുകയും വിവിധ അധികാരപരിധികളിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, സിവിൽ ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിൽ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി ശർമ്മ ചുമതലയേറ്റിരുന്നു.